കോഴിക്കോട്: കോഴിക്കോട് ബീച്ചിലെ തട്ടുകടകളിൽ നിന്ന് ഇനി ഭക്ഷണം വിശ്വസിച്ച് കഴിക്കാം. ദക്ഷിണേന്ത്യയിലെ ആദ്യ ക്ലീൻ സ്ട്രീറ്റ് ഫുഡ് കേന്ദ്രമാവുകയാണ് കോഴിക്കോട് ബീച്ച്. കോഴിക്കോടിന്റെ മുഖമുദ്ര കൂടിയായ കുട നിവർത്തി നിൽക്കുന്ന കടകൾ വൃത്തിയും ഗുണമേൻമയുള്ളതുമായ ഭക്ഷണം വിളമ്പുന്ന കേന്ദ്രങ്ങളാകും. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നേതൃത്വത്തിൽ രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ നടപ്പാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് ബീച്ചിലെ തട്ടുകടകളെയും ചേർത്ത് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബീച്ചിനെ 2019-ൽ തന്നെ തിരഞ്ഞെടുത്തിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ പദ്ധതി നീണ്ടുപോവുകയായിരുന്നു.
@ എങ്ങനെ ക്ലീൻ സ്ട്രീറ്റ് ഫുഡ്
കോർപ്പറേഷൻ ഓഫിസ് മുതൽ ലയൺസ് പാർക്ക് വരെയുള്ള ഭാഗമാണ് 'ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ്ബാക്കി മാറ്റുന്നത്. 76 തട്ടുകടകളാണ് ഇവിടെ ഭക്ഷണം വിൽക്കുന്നത്. നഗരസഭ ഇതിനകം സർവേ നടത്തി ഹെൽത്ത് കാർഡുകൾ നൽകിയിട്ടുണ്ട്. ഓരോ തട്ടുകടയിലെയും ഉടമസ്ഥർക്ക് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർ ക്ലാസുകൾ നൽകിവരുന്നു. ഇതിനോടകം സർട്ടിഫിക്കേഷൻ ശിൽപ്പശാലകൾ സംഘടിപ്പിച്ച് കഴിഞ്ഞു.
ഭക്ഷ്യ സുരക്ഷാ അതോറിറ്റിയുടെ നടത്തുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ ലഭിക്കുന്ന മാർക്കിനനുസരിച്ചാണ് ഇവർക്ക് പദവി ലഭിക്കുക.
പ്രദേശത്ത് ശുദ്ധജല പ്രശ്നമുള്ളതിനാൽ താത്ക്കാലിക നടപടിയെന്ന നിലയിൽ കുടുംബശ്രീയുടെ തീർത്ഥം കുടിവെള്ള യൂണിറ്റിൽ നിന്ന് വണ്ടികൾക്ക് വെള്ളം നൽകും. മാലിന്യ സംസ്കരണത്തിൽ കച്ചവടക്കാരെ പരിശീലിപ്പിക്കുകയാണ് അടുത്ത ഘട്ടം. ഹരിതകർമ സേന പതിവായി ശേഖരിക്കുന്ന വിവിധ തരം മാലിന്യങ്ങൾക്കായി മൂന്ന് നിറങ്ങളിലുള്ള ബിന്നുകൾ അവർക്ക് നൽകും. പ്രദേശത്ത് ഇന്റർലോക്ക് ടൈലുകൾ പാകാനും അധികൃതർ ആലോചിക്കുന്നുണ്ട്.ഗുണമേന്മയുള്ള ഭക്ഷണം നൽകുന്ന തട്ടുകടകളെ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |