SignIn
Kerala Kaumudi Online
Thursday, 19 September 2024 3.37 PM IST

തള‌ർച്ചയറിയാതെ, എഴുപതിലും ഭാരം വലിക്കുകയാണ് ഗീത

Increase Font Size Decrease Font Size Print Page
geetha
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ പണിയ്ക്കിടെ ഗീത

കോഴിക്കോട്: പോർട്ടറാവാൻ പുരുഷന്മാർക്കല്ലേ കഴിയൂ എന്നു കരുതേണ്ട. പ്രായത്തെയും വെല്ലുവിളിച്ച് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഗീതയുണ്ട്, സ്ത്രീതൊഴിലാളികൾക്കാകെ അഭിമാനമായി. പതിനഞ്ചു വർഷമായി ഈ തൊഴിൽ രംഗത്ത് തുടരുകയാണ് ഈ എഴുപതുകാരി.

വിശ്രമത്തിന്റെ കാര്യം മറന്നു എന്നുമെത്തുന്നുണ്ട് റെയിൽവേ സ്റ്റേഷനടുത്തു തന്നെ താമസിക്കുന്ന മാരമുറ്റത്ത് ഗീത. ആവലാതിയെന്നു പറയാൻ ഇപ്പോൾ ഒന്നേയുള്ളൂ. കൊവിഡ് ഒന്നൊതുങ്ങി റെയിൽവേ ഉണർന്നിട്ടും പലപ്പോഴും പണി പേരിനു മാത്രം.

ഭർത്താവ് ബാലൻ 40 വർഷത്തോളം കൊയിലാണ്ടി സ്‌റ്റേഷനിൽ പോർട്ടറായിരുന്നു. മക്കളില്ല. ഭർത്താവിന്റെ പെട്ടെന്നുള്ള മരണം ആകെ തളർത്തുന്നതായി. ഇവിടെ ഈ തൊഴിൽ ചെയ്യാൻ താത്പര്യമുണ്ടോയെന്ന് ബാലന്റെ ചങ്ങാതിമാർ ചോദിച്ചപ്പോൾ മറ്റൊന്നുമാലോചിച്ചില്ല. അങ്ങനെ പോർട്ടർ ലൈസൻസോടെ പകരക്കാരിയായി.

എഴുപതിലെത്തിയിട്ടും ക്ഷീണം തോന്നുന്നില്ലേയെന്ന് ചോദിച്ചാൽ ചെറുപുഞ്ചിരിയോടെ മറുപടി; വലിക്കുന്നത് ഭാരമല്ല, ജീവിതമാണല്ലോ...

ഉച്ചയ്ക്ക് ഒരു മണി കഴിഞ്ഞ് പ്ലാറ്റ്ഫോമിൽ കണ്ട് മിണ്ടാൻ തുടങ്ങിയില്ല, ഏറനാട് എക്‌സ്‌പ്രസ് ഇരമ്പിയെത്തി. പിന്നെ അവർ ഒറ്റ ഓട്ടമാണ് ട്രെയിനിനു പിറകുവശത്തെ പാഴ്സൽ വാനിന്റെ ഭാഗത്തേക്ക്. ഇറക്കാൻ പേരിനു കുറച്ചുകെട്ടുകൾ.

ഞങ്ങൾ രണ്ടു പേരുണ്ടിവിടെ. ഉച്ചവരെ ഇറക്കാൻ ഒന്നുമുണ്ടായിരുന്നില്ല. കൊവിഡ് കാലത്തോടെ കാര്യങ്ങൾ ഇങ്ങനെയാണ്... ഗീത പറയുന്നു.
പാതിരയെന്നോ, പുലർച്ചെയെന്നോ നോക്കാറില്ല. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് ഒരു വിളി എത്തിയാൽ തൊട്ടടുത്തുള്ള വീട്ടിൽ നിന്നു ഗീത പാഞ്ഞെത്തിയിരിക്കും. വീടെന്ന് പറയാനാവില്ല, കൊച്ചുകൂര. വിവാഹിതനല്ലാത്ത സഹോദരനൊപ്പമാണ് താമസം.

മുമ്പൊക്കെ ദിവസം പത്തഞ്ഞൂറ് രൂപയുടെ പണിയെങ്കിലും കിട്ടാറുണ്ട്. ഇപ്പോൾ പല ദിവസങ്ങളിലും ഏറിയാൽ നൂറു രൂപ. അതു കൊണ്ട് എന്താവാൻ?.

പോർട്ടർ പണിയ്ക്കിടെ അല്ലറ ചില്ലറ അപകടങ്ങൾ പറ്റാറുണ്ട്. കഴിഞ്ഞ ദിവസം കെട്ടിറക്കുന്നതിനിടെ വണ്ടിക്കും അതിനുമിടയിൽ കൈ കുടുങ്ങിപ്പോയി; വിരലൊന്നു പൊട്ടിയത് കാണിച്ച് അവർ പറഞ്ഞു.

ഇവിടെ ഒരു വകയും ഒക്കാത്ത ദിവസം കിട്ടുന്ന പണിയ്ക്ക് പോവും. ചിലപ്പോൾ തൊഴിലുറപ്പിന്. അതല്ലെങ്കിൽ ഓല മെടയാൻ.

ആനുകൂല്യമായി കിട്ടുന്നത് 1600 രൂപ വിധവ പെൻഷൻ മാത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.