വടക്കാഞ്ചേരി : റഷ്യൻ പോർ വിമാനത്തിൽ നിന്ന് തുടരെത്തുടരെയുള്ള ഷെല്ലാക്രമണം, 45 കിലോമീറ്ററുകൾ നടന്ന് പോളണ്ട് അതിർത്തിയിലെത്തിയതിന്റെ യാതന, യുക്രെയിൻ പട്ടാളക്കാരുടെ മർദ്ദനം, ആശ്വാസം നൽകി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ ഇടപെടൽ. യുദ്ധഭൂമിയിൽ നിന്ന് ഞായറാഴ്ച്ച വീട്ടിലെത്തിയ വടക്കാഞ്ചേരി മച്ചാട് കരുമത്ര സ്വദേശി വിഷ്ണു പ്രസാദിന് നാട്ടിലേക്കുള്ള രക്ഷപ്പെടലിൽ ഉണ്ടായ അനുഭവങ്ങൾ ഏറെ. ഹോട്ടൽ മാനേജ്‌മെന്റ് പഠനത്തിന് ഒപ്പം ജോലിയുമായി യുക്രെയിനിലെത്തിയ വിഷ്ണു യുദ്ധം പൊട്ടിപുറപ്പെട്ടതോടെയാണ് നാട്ടിലേക്ക് തിരിച്ചത്. ബസുകളിലും നടന്നുമായി പോളണ്ട് അതിർത്തി ലക്ഷ്യമാക്കിയായിരുന്നു യാത്ര. ഇതിനിടെ ബോക്‌സാന റെയിൽവേ സ്‌റ്റേഷനിൽ ട്രെയിൻ കാത്ത് നിൽക്കെയാണ് റഷ്യൻ പോർ വിമാനത്തിൽ നിന്ന് ബോംബ് വർഷം കണ്ടത്.
ബോംബിംഗ് എകദേശം 200 മീറ്റർ അകലെ വരെ എത്തിയതോടെ റെയിൽവേ സ്‌റ്റേഷനിൽ ഉണ്ടായിരുന്ന നൂറുക്കണക്കിന് പേർ പ്രാണരക്ഷാർത്ഥം എങ്ങോട്ടെന്നില്ലാതെ ഓടി. ഒപ്പം ഞാനും , വിഷ്ണു പറഞ്ഞു നിർത്തി... പലയിടത്തും തട്ടിതടഞ്ഞു വീണു. എന്നാൽ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ആക്രമണം നടത്താതെ വിമാനം തിരിച്ചുപോയി. തിക്കുംതിരക്കുമായിരുന്നു ട്രെയിനുകളിൽ. ഇതിനിടെ ബസ് യാത്രയ്ക്കിടെ തിരിച്ചറിയൽ കാർഡ്, 20000 ഓളം രൂപ പോക്കറ്റടിക്കപ്പെട്ടു. യാത്രകളും ഭക്ഷണവുമെല്ലാം സൗജന്യമായിരുന്നത് ആശ്വാസമായി. പോളണ്ട് അതിർത്തിയിലെത്തി അഞ്ച് ദിവസത്തിന് ശഷമാണ് പോളണ്ടിലേക്ക് കടക്കാൻ സാധിച്ചത്. യുക്രെയിൻ സ്വദേശികളെ മാത്രമാണ് അതിർത്തി കടത്തി വിട്ടത്. വിദേശികൾ എല്ലാവരും ഇതിനെതിരെ രംഗത്ത് വന്നപ്പോൾ അവർ ആകാശത്തേക്ക് വെടിവച്ച് ഭീഷണിപ്പെടുത്തി. പലരെയും മർദ്ദിച്ചു. എനിക്കും കിട്ടി മർദ്ദനം. ഇപ്പോഴും വേദന മാറിയിട്ടില്ല. 45 കിലോമീറ്റർ നടന്നാണ് പോളണ്ട് അതിർത്തിയിലെത്തിയത്. ശനിയാഴ്ച്ച രാവിലെ 11 മണിയോടെയാണ് വിഷ്ണു ഡൽഹിയിൽ എത്തിയത്. അവിടെ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചതെന്ന് വിഷ്ണു പറഞ്ഞു. നാട്ടിലെത്തിയ വിഷ്ണുവിനെ സ്വീകരിക്കാൻ പഞ്ചായത്തംഗം ഐശ്വര്യ ഉണ്ണി, മുൻ പഞ്ചായത്തംഗം രാജീവൻ തടത്തിൽ, ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ശ്രീദാസ് തുടങ്ങിയവരെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |