പത്തനംതിട്ട : സേവനങ്ങൾക്ക് അമിത ഫീസ് ഇൗടാക്കുന്ന അക്ഷയ കേന്ദ്രങ്ങൾക്കെതിരെ നടപടി തുടങ്ങി. സേവനങ്ങൾക്ക് സർക്കാർ ഫീസ് നിരക്ക് നിശ്ചയിച്ചിട്ടുള്ളതും നിരീക്ഷിക്കുന്നതിന് സംവിധാനം ഉള്ളതുമാണ്. അമിത ഫീസ് ഈടാക്കുന്നവർക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷാ നടപടികൾ സ്വീകരിച്ചു വരുന്നതായി ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ അറിയിച്ചു. ചില അക്ഷയകേന്ദ്രങ്ങൾ സേവനങ്ങൾക്ക് അമിത ഫീസ് ഇൗടാക്കുന്നതായി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.
അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ ബോർഡുകൾ, ലോഗോ എന്നിവ ഉപയോഗിച്ച് പൊതുജനങ്ങളെ അക്ഷയ കേന്ദ്രങ്ങളാണെന്ന് തെറ്റിദ്ധരിപ്പിച്ച് സേവനങ്ങൾ നൽകുകയോ അക്ഷയ കേന്ദ്രങ്ങളുടെ ലോഗിൻ ദുരുപയോഗപ്പെടുത്തി ഇ ജില്ല ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുകയോ ചെയ്യുന്നതായി കണ്ടെത്തിയാലും നടപടികൾ സ്വീകരിക്കും.
അംഗീകാരമുണ്ട് എന്ന വ്യാജേന പ്രവർത്തിക്കുന്ന ഓൺലൈൻ കേന്ദ്രങ്ങളിൽ ഇ ഡിസ്ട്രിക് സേവനങ്ങൾ ഉൾപ്പെടെ വാണിജ്യാടിസ്ഥാനത്തിൽ നൽകുന്നില്ല എന്ന് ഉറപ്പുവരുത്തും. ഇതുമായി ബന്ധപ്പെട്ട് തഹസിൽദാർമാർ ഇത്തരം ഓൺലൈൻ കേന്ദ്രങ്ങളിൽ മിന്നൽ പരശോധന നടത്തി നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ തഹസിൽദാർമാർക്ക് നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |