കോട്ടയം: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ ഇന്ന് തുറക്കേണ്ടതാണെങ്കിലും കായൽ നിലങ്ങളിൽ കൊയ്തു പൂർത്തിയാകാത്തതിനാൽ ഒരു മാസത്തിലേറെ വൈകിയേക്കും. കുമരകം, അയ്മനം, ആർപ്പൂക്കര, വൈക്കം, വെച്ചൂർ അടക്കം അപ്പർ കുട്ടനാടൻ മേഖലകളിൽ രൂക്ഷമായ മലിനീകരണത്തിനും പാരിസ്ഥിതിക പ്രശ്നത്തിനും ഇത് വഴിഒരുക്കും.
ഡിസംബർ 15ന് അടച്ച് മാർച്ച് 15നാണ് ബണ്ട് തുറക്കേണ്ടത്. കൃഷി കലണ്ടർ അനുസരിച്ച് ഒരു പോലെ കൃഷി ജോലികൾ ആരംഭിക്കാത്തതിനാൽ തുറക്കലും വൈകും. കൊയ്ത്ത് പാതിപോലും പൂർത്തിയാകാത്തതിനാൽ തുറക്കുന്നത് അനന്തമായ് നീളുമെന്നാണ് സൂചന .
മൊത്തം 90 ബണ്ടുകളാണ് തണ്ണീർമുക്കത്തുള്ളത് . ഉപ്പുവെള്ളം കയറി കോട്ടയത്ത് കുടിവെള്ള വിതരണം താറുമാറാകാതിരിക്കാൻ ബണ്ട് തുറക്കുന്നതിന് മുന്നോടിയായി മീനച്ചിലാറ്റിൽ താഴത്തങ്ങാടി ഭാഗത്തും, തലയാഴം ,വൈക്കം തുടങ്ങിയ സ്ഥലങ്ങളിലും താത്ക്കാലിക തടയണകൾ നിർമിക്കണം. ഇതിനുള്ള ടെണ്ടർ നടപടികൾ ആയിട്ടില്ല. ഇതു പൂർത്തിയാക്കി തടയണ നിർമിച്ചാലേ ബണ്ടു തുറക്കാൻ കഴിയൂ.
മത്സ്യപ്രജനനത്തേയും നെൽകൃഷിയേയും ബാധിക്കും എന്നതിനെ ആശ്രയിച്ചാണ് ബണ്ട് അടയ്ക്കുകയും തുറക്കുകയും ചെയ്യുക. കോട്ടയം ,ആലപ്പുഴ കളക്ടർമാർ , കൃഷി വകുപ്പ്, ഫിഷറീസ് വകുപ്പ്, ഇറിഗേഷൻ മെക്കാനിക്കൽ വകുപ്പ് മേധാവികൾ, കർഷക പ്രതിനിധികൾ, മത്സ്യതൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുൾപ്പെട്ട യോഗമാണ് ബണ്ട് തുറക്കുന്ന തീയതി തീരുമാനിക്കുന്നത്. യോഗം നടത്തുന്നതു സംബന്ധിച്ച ആലോചന ഇനിയും ആയിട്ടില്ല .
കായലും ജലാശയങ്ങളും ചീഞ്ഞു നാറുന്നു
ബണ്ട് അടച്ചതോടെ ഒഴുക്കുനിലച്ചു. പോളയും പായലും നിറഞ്ഞ് കായലും തോടുകളും ചീഞ്ഞു നാറുകയാണ്. ബോട്ട് യാത്രയെ ബാധിക്കുമെന്നതിനാൽ കോട്ടയം - ആലപ്പുഴ റൂട്ടിൽ പല ദിവസങ്ങളിലും ബോട്ടിന്റെ പ്രൊപ്പല്ലറിൽ പായൽ കയറി ജലയാത്രക്കും തടസമാകുന്നു. കുമരകം- മുഹമ്മ റൂട്ടിലും യാത്രാ ബോട്ട് സർവീസിനെയും ടൂറിസ്റ്റുകൾക്കായുള്ള ഹൗസ് ബോട്ടു സർവീസിനെയും ബാധിച്ചു. പായൽ കെട്ടിക്കിടന്ന് ചീഞ്ഞഴുകുന്നതിനാൽ വെള്ളം ഉപയോഗിക്കാനോ തോടുകളിൽ ഇറങ്ങി കുളിക്കാനോ അലക്കാനോ കഴിയുന്നില്ല. ജലജന്യ രോഗങ്ങൾക്കും ഇതു കാരണമാകുന്നു.
തണ്ണീർമുക്കം ബണ്ട് സമീപ വർഷങ്ങളിലൊന്നും സമയത്ത് തുറന്ന് അടച്ചിട്ടില്ല. കൃത്യമായി എല്ലായിടത്തും കൃഷി ആരംഭിച്ച്, കൊയ്ത്ത് പൂർത്തിയാക്കാത്തതാണ് കാരണം. മത്സ്യ തൊഴിലാളികളും കർഷകരും തമ്മിലുള്ള തർക്കവും പ്രശ്നമാണ് . വേമ്പനാട്ടുകായലിൽ സ്വാഭാവികമായ ശുദ്ധീകരണ പ്രക്രിയക്കായി പരീക്ഷണാടിസ്ഥാനത്തിൽ ബണ്ട് ഒരു വർഷം തുറന്നിടണമെന്ന പരിസ്ഥിതി വിദഗ്ദ്ധരുടെ ആവശ്യവും പരിഗണിച്ചിട്ടില്ല.
- ഡോ. കെ.ജി.പത്മകുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |