കോലഞ്ചേരി: ഓമനിച്ചുവളർത്തുന്ന അരുമമൃഗങ്ങളെ സുന്ദരന്മാരും സുന്ദരികളുമാക്കാൻ ഇനി ബ്യൂട്ടിപാർലർ വീട്ടിലോട്ടുവരും. പട്ടിമറ്റം സ്വദേശികളായ ഡെറിക് പോൾ ജോയിയും ജോസ്മോൻ ഫ്രാൻസിസുമാണ് സഞ്ചരിക്കുന്ന പെറ്റ് ബ്യൂട്ടിപാർലർ ആശയം പ്രാവർത്തികമാക്കിയത്.
ബന്ധുക്കളും ബി.കോം ബിരുദധാരികളുമായ ഇരുവരും ചേർന്ന് മൂന്ന് മാസംമുമ്പ് തുടങ്ങിയ ഓൺ ദി സ്പോട്ട് മൊബൈൽ പെറ്റ് ഗ്രൂമിംഗാണ് ശ്രദ്ധനേടുന്നത്. നിലവിൽ എറണാകുളത്ത് ലഭ്യമായ സേവനം വൈകാതെ സമീപജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകൾ വഴിയാണ് ബുക്കിംഗ്.
ഇവരുടെ 'ബ്യൂട്ടിപാർലർ വാഹനത്തിൽ" ഉടമയ്ക്ക് കൂടെനിന്ന് ഓരോ ബ്യൂട്ടിവർക്കും ചെയ്യിപ്പിക്കാം. വിദേശനിർമ്മിത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ചെറുപ്പം മുതൽ വളർത്തുമൃഗങ്ങളോടുള്ള സ്നേഹമാണ് ഇത്തരമൊരു സംരംഭം തിരഞ്ഞെടുക്കാൻ ഇരുവരെയും പ്രേരിപ്പിച്ചത്. നിലവിൽ ട്രെയിനറും ഗ്രൂമറുമായ ഇവരുടെ സുഹൃത്താണ് ബ്യൂട്ടീഷ്യൻ. വടവുകോട് അരുമകൾക്കായി പരിശീലന കേന്ദവും ബോർഡിംഗ് സൗകര്യവുമുണ്ട്. സംസ്ഥാനത്ത് ആദ്യമാണ് ഇത്തരമൊരു സംരഭമെന്ന് ഇവർ പറയുന്നു.
സേവനങ്ങൾ
നോർമൽ ബാത്ത്, മെഡിക്കൽ ബാത്ത്, ടിക്ക്സ് ബാത്ത്, പപ്പി കട്ടിംഗ്, സീറോ കട്ടിംഗ്, ഫാൻസി കട്ടിംഗ്, ഇയർ, ടീത്ത് ക്ലീനിംഗ്, നെയിൽ കട്ടിംഗ്, ഷാമ്പൂ ആൻഡ് കണ്ടിഷനർ വാഷിംഗ് തുടങ്ങിയ സേവനങ്ങളാണ് മൊബൈൽ ബ്യൂട്ടിപാർലറിലുള്ളത്. 1500 രൂപ മുതൽ 2500 രൂപ വരെയാണ് ഫീസ്. വാഹനത്തിൽ മൃഗങ്ങൾക്കുള്ള ഭക്ഷണവും സൗന്ദര്യവർദ്ധകവസ്തുക്കളും ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |