ചാലക്കുടി: പദ്ധതി പ്രതീക്ഷകളേറെ ഉയർന്നു കാഞ്ഞിരപ്പിള്ളിയിലെ കോവിലകം പറമ്പിൽ. പക്ഷേ മുള പൊട്ടും മുമ്പേ അവയെല്ലാം ആ മണ്ണിലടിഞ്ഞു. പോത്തിറച്ചി സംസ്‌കരണ ഫാക്ടറിയെന്ന ലക്ഷ്യമാണ് അവസാനമായി പൊലിഞ്ഞത്. ഇതോടെ പരിയാരത്തിന്റെ കണ്ണായ ഭൂമി ഏതുതരം വികസന പ്രവർത്തനത്തിന് ഉപയോഗിക്കണമെന്ന കാര്യത്തിലും ആശങ്കയായി.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് മേൽനോട്ട ചുമതലയുള്ള പതിനാറര ഏക്കർ സ്ഥലം നാടിന് ഉപകരിക്കും വിധം പ്രയോജനപ്പെടുത്തണമെന്ന പഞ്ചായത്ത് ഭരണസമിതിയുടെ ആവശ്യവും അസ്ഥാനത്തായി. പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയതാണ് ചാലക്കുടിപ്പുഴയോട് ചേർന്ന് മനോഹരമായ സ്ഥലത്ത് പോത്തിറച്ചി സംസ്‌കരണ ഫാക്ടറി സ്ഥാപിക്കാനുള്ള ശ്രമം.
മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.സി.മാത്യുവിന്റെ നേതൃത്വത്തിൽ ഇതിനായി നിരവധി പ്രക്ഷോഭങ്ങൾ നടത്തി. കെ.കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പ്രസ്തുത ആവശ്യത്തിന് മീറ്റ്‌സ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യയ്ക്ക് ഭൂമി കൈമാറി. വി.എസ്.സർക്കാരിന്റെ കാലത്ത് അന്നത്തെ എം.എൽ.എ ബി.ഡി.ദേവസി ഒട്ടേറെ ശ്രമങ്ങൾ നടത്തി. ഇതിനിടയിൽ കൂത്താട്ടുകുളത്തെ മീറ്റ്‌സ് പ്രൊഡക്ട്സ് ഒഫ് ഇന്ത്യ ഇതിന് അനുമതി നൽകി.
പ്രതിസന്ധികളെ തരണം ചെയ്ത് ഒരുക്കം പൂർത്തിയാകുന്നതിനിടെ കസ്തൂരി രംഗൻ കമ്മിഷന്റെ റപ്പോർട്ട് പ്രകാരം പ്രസ്തുത മേഖല പരിസ്ഥിതിലോല പ്രദേശമായി. ഇതോടെ എല്ലാം അവതാളത്തിലായി. പിന്നീട് പരിസ്ഥിതിലോല പ്രദേശ പരിഗണനയിൽ നിന്നും കാഞ്ഞിരപ്പിള്ളി മാറിയെങ്കിലും പോത്തിറച്ചി സംസ്‌കരണ ഫാക്ടറിയെന്ന സ്വപ്നം വിദൂരമായി നിലനിന്നു. ഇതിനിടെ പാട്ടത്തിന് നൽകിയ സ്ഥലത്ത് പരിയാരം സർവീസ് സഹകരണ ബാങ്കും കുടുംബശ്രീയും പച്ചക്കറി കൃഷി നടത്തി.
ഉരുൾപൊട്ടൽ ഭീഷണിയെ തുടർന്ന് തുമ്പൂർമുഴിയിൽ നിന്നും മണ്ണുത്തിയിലേക്ക് പറിച്ചുനട്ട ഫുഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടിന് ഇവിടെ അഞ്ചേക്കർ സ്ഥലം അനുവദിക്കണമെന്ന ആവശ്യം പൊന്തി വന്നു. പിന്നീട് കൃഷി വകുപ്പിന്റെ കീഴിൽ കന്നുകുട്ടി പരിപാലന കേന്ദ്രമാക്കുമെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാൽ പ്രത്യക്ഷത്തിൽ ഒന്നുമുണ്ടായില്ല. ഒരു കാലത്ത് കൊച്ചി മഹാരാജാവിന്റെ വേനൽക്കാല വസതിയായിരുന്ന കാഞ്ഞിരപ്പിള്ളിയിലെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ഭൂമിയുടെ ഭാവി എന്തെന്ന് ഇനിയും ആർക്കും പ്രവചിക്കാനാകുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |