കണ്ണൂർ: തൊട്ടുകൂടാത്തവനെന്നും തീണ്ടിക്കൂടാത്തവനെന്നും മനുഷ്യനെ തരംതിരിച്ച കേരളത്തെ ഇന്നുകാണുന്ന സമത്വചിന്തയിലേക്ക് കൈപിടിച്ചുയർത്തിയതിൽ പ്രമുഖ പങ്കുവഹിച്ച മഹാകവി കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയുടെ ശില്പാവിഷ്കാരം കണ്ണൂർ സ്റ്റേഡിയം കോംപ്ളക്സിന് സമീപം സ്ഥാപിച്ച് സി.പി.എം പാർട്ടി കോൺഗ്രസ് സംഘാടകർ.കേരളീയ ചിന്തയെ ആഴത്തിൽ പിടിച്ചുകുലുക്കിയ ഈ ഖണ്ഡകാവ്യത്തിന്റെ 150ാം വാർഷത്തിലാണ് പ്രശസ്ത ചിത്രകാരനും കേരള ലളിതകലാ അക്കാഡമി വൈസ് ചെയർമാനുമായ എബി. എൻ. ജോസഫിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം കലാകാരന്മാർ ശില്പഭാഷ്യം നിർമ്മിച്ചത്.
ശില്പി മനോജ് കുമാർ നാരായണൻ നിർമ്മിച്ച എട്ട് അടി ഉയരമുള്ള കുമാരനാശാൻ ശില്പം കാവ്യസന്ദർഭത്തിന് മാറ്റേകുന്നു. സുഹാസ് വേലാണ്ടി, ചിത്രകാരൻമാരായ അനൂപ് ഷൈൻ, സലീഷ് ചെറുപുഴ എന്നിവരുടെ നേതൃത്വത്തിൽ, വാസവൻ പയ്യട്ടം, റവീന, ഷീന, അംബിക, ശ്രീലക്ഷ്മി, സ്വാതി, റിനു റജി, നകുലൻ, പ്രജിൽ, സംജോത് എന്നീ ചിത്രകാരൻമാരും ഈ സൃഷ്ടിയുടെ ഭാഗമായി.
കാവ്യത്തിന്റെ തുടക്കത്തിൽ പ്രാധാന്യത്തോടെ വിവരിക്കുന്ന ആൽമരമടക്കമുള്ളതാണ് ശില്പം. ബുദ്ധൻ അറിവിന്റെ വെളിച്ചത്തിലേക്ക് കൺതുറന്നത് ഒരു ആൽമരച്ചുവട്ടിലിരുന്നാണെന്നിരിക്കെ ബുദ്ധന്റെ ദർശനങ്ങളെത്തന്നെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ശില്പികൾ പറഞ്ഞു. കത്തിക്കാളുന്ന ജാതി സൂര്യന്റെ കാലത്ത് നിസ്വാർത്ഥരായവർക്ക് ഈ ആൽമരം ഒരഭയ കേന്ദ്രമാണെന്ന് ആശാൻ സൂചിപ്പിക്കുന്നു. ശ്രാവസ്തിയിലെ ഈ അരയാലിന്റെ ചുവട്ടിലുള്ള കിണറ്റിൻ കരയിലേക്കാണ് ആനന്ദൻ എന്ന ബുദ്ധ ഭിക്ഷു ദാഹിച്ചു വലഞ്ഞ് നടന്നു വരുന്നതും മാതംഗിയെന്ന ചണ്ഡാല യുവതിയോട് ദാഹനീർ ചോദിക്കുന്നതും. ചാമർജാതിയിൽ പിറന്ന താൻ തൊട്ടശുദ്ധമാക്കിയ വെള്ളം തന്നാൽ അത് പാപമാകില്ലേയെന്ന് ആശങ്കപ്പെട്ടപ്പോഴാണ് " ജാതി ചോദിക്കുന്നില്ല സോദരീ ചോദിക്കുന്നു നീർ നാവു വരണ്ടഹോ ഭീതിവേണ്ടാ തരികതെനിക്കു നീ " എന്ന വിഖ്യാതമായ വരി ആനന്ദനിലൂടെ ആശാൻ പറയുന്നത്. ഈ കാവ്യഭാഗം വ്യത്യസ്ഥ ഭാഷകളിൽ ഇവിടെ എഴുതിവച്ചിട്ടുമുണ്ട്..
ചണ്ഡാലഭിക്ഷുകി ഇൻസ്റ്റലേഷനും കണ്ണൂർ ഏരിയാകമ്മിറ്റി സംഘാടക സമിതി ഓഫീസും സ്റ്റേഡിയം കോർണറിൽ സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം ഇപി.ജയരാജൻ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ കണ്ണൂർ ഏരിയാ സെക്രട്ടറി കെ.പി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. പോത്തോടി സജീവൻ, ചിത്രകാരൻ എബി എൻ. ജോസഫ്, സുഹാസ് വേലാണ്ടി, ശില്പി മനോജ് നാരായണൻ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |