കോട്ടയം: ആതിര മുരളി റേസിംഗിനായി വണ്ടിയിൽ കയറിയാൽ പിന്നെ മിന്നൽ മുരളിയാവും! കുണ്ടും കുഴിയും മണ്ണും നിറഞ്ഞ ട്രാക്കിലെ വളവും തിരിവുമൊക്കെ നിഷ്പ്രയാസം താണ്ടും. പ്രതിസന്ധികളെ ചക്രംകയറ്റിപ്പായിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ റാലിയായ ഇന്ത്യൻ നാഷണൽ റാലി ചാമ്പ്യൻഷിപ്പിലും (ഐ.എൻ.ആർ.സി )വിജയിച്ചു. ളാക്കാട്ടൂർ ശൈവ വിലാസം വി.എൽ.മുരളിയുടെ മകൾ ആതിര മുരളിയുടെ (28) മനസിൽ കുട്ടിക്കാലം മുതൽ വണ്ടികളാണ്. വണ്ടിക്കമ്പമാണ് മോട്ടോ വ്‌ളോഗറും ഓഫ് റോഡിംഗിലെ പെൺകരുത്തുമായി ആതിരയെ മാറ്റിയത്. ഹെവി, പാസഞ്ചർ, ഹെവി ഗുഡ്‌സ്, ജെ.സി.ബി, ട്രാക്ടർ തുടങ്ങിയ ലൈസൻസ് എടുത്ത് തന്റെ മേഖല വണ്ടിക്കൊപ്പമെന്ന് ആതിര തീരുമാനിച്ചു. കോട്ടയത്ത് നിന്നുള്ള ജോർജ് വർഗീസിനൊപ്പമാണ് റാലിയിലേയ്ക്ക് തിരിഞ്ഞത്. വോക്സ് വാഗൺ കമ്പനിയുടെ പോളോ കാറിലെ യാത്ര അവിസ്മരണീയമെന്ന് ആതിര പറയുന്നു. മണ്ണും ചെളിയും കല്ലും നിറഞ്ഞ വഴികളിലൂടെ ശരവേഗത്തിൽ പായാൻ ആതിരയ്ക്ക് പ്രത്യേക മെയ്‌വഴക്കമുണ്ടായിരുന്നു. ഈ വർഷം ആദ്യത്തെ മത്സരം കോയമ്പത്തൂരിലായിരുന്നു. ഇനി ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിലാണ് അടുത്ത റൗണ്ടുകൾ. 203 കിലോമീറ്റർ ദൂരം 8 റൗണ്ടുകളിലായാണ് മത്സരം. ലേഡീസ് സെക്‌ഷനിൽ ഫസ്‌ററ്റ് ക്ലാസും ഓവറോൾ 57 പേരിൽ ഒൻപതാം സ്ഥാനവും കാറ്റഗറി ഐ.എൻ.ആർ സി ത്രീ ക്ലാസ് ആറാമത്തെ കാറ്റഗറിയും ആതിര കരസ്ഥമാക്കി.
2014ൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്സ്, യൂണിവേഴ്‌സൽ ഫോറം റെക്കാഡ് അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. 2016 മഹീന്ദ്ര ഓഫ് റോഡിംഗ് ഗ്രേറ്റ് എസ്‌കേപ്പ് മുംബായ് നാസികിൽ നടത്തിയ ഗ്രേറ്റ് ഇവന്റിൽ വനിതാ വിഭാഗത്തിലും ആതിര ജേതാവായി. മാതാവ്: ഉഷ. സഹോദരി: ആര്യ.
''മോട്ടോ സ്‌പോർട്‌സിനെ ഇഷ്ടപ്പെടുന്ന ആരും റോഡിൽ റാഷ് ഡ്രൈവ് ചെയ്യില്ല. റോഡിൽ മാതൃകാപരമായി മാത്രം ഡ്രൈവ് ചെയ്യണം. ട്രാക്കിൽ മാത്രമേ അമിത വേഗതയിൽ ഓടിക്കാവൂ''
- ആതിര മുരളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |