സുൽത്താൻ ബത്തേരി: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ ബസ് യാത്രക്കാരനിൽ നിന്ന് പിടിച്ചെടുത്ത ഒമ്പത് ലക്ഷം രൂപ രേഖകളിൽ കാണിക്കാതെ കൈക്കലാക്കാൻ ശ്രമിച്ചതിന് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഷനിലായി. എക്‌സൈസ് പ്രിവന്റിവ് ഓഫീസർ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ മൻസൂർ അലി, സനൂപ് എന്നിവരെയാണ് എക്‌സൈസ് കമ്മിഷണർ സസ്‌പെൻഡ് ചെയ്തത്.
ഞായറാഴ്ച പുലർച്ചെ 4 മണിയോടെയാണ് കർണാടക ആർ ടി സി ബസ്സിലെ യാത്രക്കാരനിൽ നിന്ന് രേഖയില്ലെന്ന നിലയിൽ 9 ലക്ഷം രൂപ പിടികൂടിയത്. കറൻസി പിടിച്ചെടുത്തത് മൻസൂർ അലിയായിരുന്നു. ഇത് ജനറൽ ഡയറിയിൽ രേഖപ്പെടുത്തുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തില്ല. കൂടെയുണ്ടായിരുന്ന പ്രിവന്റിവ് ഓഫീസർ പ്രകാശ്, സിവിൽ എക്‌സൈസ് ഓഫീസർ സനൂപ് എന്നിവർക്ക് വിവരം അറിയാമായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടേകാലോടെ പണത്തിന്റെ ഉടമസ്ഥൻ എക്‌സൈസ് ഇൻസ്‌പെക്ടർ പ്രജിത്തിനെ സമീപിച്ച് തിരികെ ആവശ്യപ്പെട്ടപ്പോഴാണ് വിവരം പുറത്താവുന്നത്. രാവിലെ 6.40ന് ചുമതലയേറ്റ ഇൻസ്‌പെക്ടറെ പണം പിടിച്ചെടുത്ത വിവരം അറിയിച്ചിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പണം കിട്ടിയില്ലെന്നായിരുന്നു മൻസൂർ അലിയുടെ മറുപടി. എന്നാൽ ഒപ്പമുണ്ടായിരുന്നവർ പണം പിടിച്ചെടുത്ത വിവരം സമ്മതിച്ചതോടെ മൂവരും കുടുങ്ങുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |