പയ്യന്നൂർ: അവനവന്റെ അന്തസ് ശിരഛേദം ചെയ്ത് പാർട്ടി കോൺഗ്രസിൽ ആശംസ നേരുന്നതല്ല എഴുത്തുകാരന്റെ സാമൂഹ്യപ്രതിബദ്ധതയെന്ന് സി.വി ബാലകൃഷ്ണൻ പറഞ്ഞു. പയ്യന്നൂർ സർഗജാലകം സംഘടിപ്പിച്ച 'സി.വിയുടെ എഴുത്തിന്റെ അമ്പത്തിയേഴ് ആണ്ടുകൾ' സംവാദത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദേഹം.
എന്റെ നട്ടെല്ല് ഒരു കണ്ടപ്പനും ഞാൻ ഊരിക്കൊടുത്തിട്ടില്ലെന്ന് പറഞ്ഞ എൻ.എൻ കക്കാടിന്റെ ഭാഷയിൽ ഇക്കാലത്ത് പറയാൻ എത്ര എഴുത്തുകാർക്ക് കഴിയുമെന്ന് നമ്മൾ ചിന്തിക്കണം. സാഹിത്യസദസ്സിലെ തിളങ്ങുന്ന താരങ്ങളെന്ന് നമ്മൾ വിളിക്കുന്നവരിൽ പലരും കരിക്കട്ടകളാണ്. ശ്രേഷ്ഠ പദവികൾക്ക് വേണ്ടി സ്തുതിവാചകങ്ങൾ എഴുതേണ്ടവരല്ല സാഹിത്യകാരൻമാർ. വികസനം കെ റെയിൽ വഴി വന്നാലും തന്റെ തന്നെ അന്തസ്സ് ശിരഛേദം ചെയ്യപ്പെട്ടാലും പദവികളെ മാത്രം വച്ച് അവനവനിലേക്ക് ചുരുങ്ങി പോകുന്ന ദുര്യോഗം മാറേണ്ടതുണ്ട്. എഴുത്തുകാരൻ സാദ്ധ്യതകൾ തേടുന്നത് ബാദ്ധ്യതകൾ മറന്നുകൊണ്ടാവരുത്. മുട്ടുകുത്തി നിൽക്കാൻ പറഞ്ഞാൽ നിലത്തിഴയുന്നവരായി എഴുത്തുകാർ മാറുന്നത് പരിതാപകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അജിത കെ.സി.ടി.പി അദ്ധ്യക്ഷത വഹിച്ചു. കവി മാധവൻ പുറച്ചേരിയുടെ ഓർമ്മക്കുറിപ്പുകൾ 'കുചേല സദ്ഗതിയും കാറൽ മാർക്‌സും' ചടങ്ങിൽ സി.വി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു. വി.വി കുമാരൻ ഏറ്റുവാങ്ങി. എ.വി പവിത്രൻ, ജയൻ നീലേശ്വരം, ഹരിപ്രസാദ് തായിനേരി, ശിവൻ തെറ്റത്ത് എന്നിവർ പ്രസംഗിച്ചു. ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ പുസ്തകനിധി നറുക്കെടുപ്പ് നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |