തൃശൂർ: സ്ത്രീശാക്തീകരണ രംഗത്ത് കുടുംബശ്രീയിലൂടെ വലിയ മുന്നേറ്റം സാദ്ധ്യമായെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. ദാരിദ്ര്യലഘൂകരണം എന്ന നിലയിൽ ആരംഭിച്ച കുടുംബശ്രീക്ക് എല്ലാ മേഖലകളിലും കടന്നുചെല്ലാൻ സാധിച്ചുവെന്നും സ്ത്രീശാക്തീകരണം ലക്ഷ്യം വച്ചാണ് സർക്കാരിന്റെ ഓരോ പ്രവർത്തനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പിന്നാക്ക വിഭാഗ വികസന കോർപറേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൈക്രോ ക്രെഡിറ്റ് വായ്പയുടെ വിതരണോദ്ഘാടനവും വനിതാ ദിനാഘോഷവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ജില്ലാ ഓഫീസ്, തൃശൂർ അതിരൂപതയുടെ എൻ.ജി.ഒ ആയ സോഷ്യൽ വെൽഫയർ സാന്ത്വനത്തിന് നൽകിയ ഒരു കോടി രൂപയുടെ മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം മന്ത്രി നിർവഹിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ പവർ അവാർഡ് ജേതാവും ലിംക ബുക്ക് ഒഫ് അവാർഡ് ജേതാവുമായ സിസ്റ്റർ ലിസ്മിയെ സാന്ത്വനം ചെയർമാൻ മോൺ. ജോസ് കോനിക്കര ആദരിച്ചു. തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് അദ്ധ്യക്ഷനായി. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷൻ ചെയർമാൻ അഡ്വ. കെ. പ്രസാദ് ആമുഖപ്രഭാഷണം നടത്തി. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ അഡ്വ. വില്ലി ക്ലാസ് നയിച്ചു. കെ.എസ്.ബി.ഡി.സി എ.ജി.എം: പി.എൻ. വേണുഗോപാൽ പദ്ധതി വിശദീകരണം നടത്തി. സോഷ്യൽ വെൽഫെയർ സെന്റർ സെക്രട്ടറി ഫാ. ജോയ് മൂക്കൻ സ്വാഗതവും സാന്ത്വനം അസി. ഡയറക്ടർ സിജു പുളിക്കൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |