കുറ്റ്യാടി: പണ്ടു കാലത്ത് വാളും ചുരികയും ആഞ്ഞു വീശിയിരുന്ന കടത്തനാടൻ കളരിയുടെ മണ്ണിൽ കൊച്ചു കുട്ടികളുടെ പഠനക്കളരി പുത്തൻ മാതൃത തീർക്കുകയാണ്. കടത്തനാടൻകല്ല് പ്രദേശത്തെ അങ്കണവാടിയോടു ചേർന്ന് ജൈവപച്ചക്കറി കൃഷി പടർന്നുകഴിഞ്ഞു.
കുഞ്ഞുങ്ങൾക്കായി പോഷകമൂല്യം തികഞ്ഞ വിഷരഹിത പച്ചക്കറി നട്ടുവളർത്തുകയാണ് അങ്കണവാടി ജീവനക്കാർ. അദ്ധ്യാപികയും സഹായിയും തന്നെയാണ് കുരുന്നുകൾക്ക് നല്ല ഭക്ഷണം ഒരുക്കാണ പച്ചക്കറിത്തോട്ടം പരിപാലിക്കുന്നത്. ഈ തോട്ടത്തിൽ പടവലം, വെണ്ടയ്ക്ക, പാവയ്ക്ക, ചീര, തക്കാളി തുടങ്ങി ഒട്ടെല്ലാ ഇനങ്ങളും വിളഞ്ഞുനിൽക്കുകയാണ്. ഇവിടത്തെ ഇരുപതോളം വരുന്ന വിദ്യാർത്ഥികളുടെ ഉച്ചയൂണിനുള്ള പച്ചക്കറി വിഭവങ്ങൾക്ക് വേണ്ടത്ര അറുത്തെടുക്കാനുണ്ടാവും എപ്പോഴും വിളകൾ.
കുട്ടികളുടെ ആരോഗ്യത്തിനും ബുദ്ധിവികാസത്തിനും രാസവളങ്ങൾ ചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഈ പദ്ധതിയ്ക്ക് തുടക്കമിടുകയായിരുന്നു.
കെ.കെ.ലതിക കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മത്തായി ചാക്കോ എം.എൽ.എ യുമായിരുന്ന കാലത്ത് 2002 ലാണ് പ്രാഥമിക വിദ്യാഭ്യാസത്തിന് മുതൽക്കൂട്ടായി വട്ടോളിയ്ക്കും മൊകേരിയ്ക്കുമിടയിലായി കടത്തനാടൻകല്ലിൽ അങ്കണവാടി ഉയർന്നുവന്നത്. 1999 - 2000 കാലയളവിൽ ഐ.സി.ഡി.എസ് സംവിധാനത്തിന്റെ ഭാഗമായുള്ള അങ്കണവാടികൾ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ സ്ഥാപിക്കപ്പെട്ടതെങ്കിലും അതിന് മുൻപു തന്നെ കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ അഞ്ചു മഹിളാസമാജങ്ങളും നാലു ബാലവാടികളും പ്രവർത്തനം തുടങ്ങിയിരുന്നുവെന്ന് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.റീത്ത പറഞ്ഞു. കടത്തനാടൻകല്ലിലെ ശിശുസൗഹൃദ അങ്കണവാടിയിൽ കുടിവെള്ളവും വൈദ്യുതിയുമൊക്കെയായി സൗകര്യങ്ങൾക്ക് ഒരു കുറവുമില്ല. ചുറ്റുമതിലോടു കൂടിയ സ്ഥാപനത്തിൽ വേണ്ടത്രയുണ്ട് കളി ഉപകരണങ്ങൾ. കുട്ടികൾക്ക് വിശ്രമിക്കാനുള്ള ഇടവും ഒരുക്കിയിട്ടുണ്ട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |