തൃശൂർ: കെ റെയിലിനെതിരെ ബി.ജെ.പി സമരം നടത്തുകയല്ല ഭരണസ്വാധീനം ഉപയോഗിച്ച് കേന്ദ്രസർക്കാരിനെക്കൊണ്ട് പദ്ധതി പിൻവലിപ്പിക്കുകയാണ് വേണ്ടതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. തൃശൂർ ഡി.സി.സി ഓഫീസിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈനിൽ പത്ത് ശതമാനം കമ്മിഷൻ ലഭിക്കും. കോടികളാണ് കമ്മിഷൻ ഇനത്തിൽ ലഭിക്കുക. മുഖ്യമന്ത്രിയായ ശേഷം വികസനമെന്ന പേരിൽ കൊണ്ടുവന്നതിൽ എല്ലാറ്റിലും പിണറായിയുടെ ലക്ഷ്യം കമ്മിഷനാണ്. അതിനപ്പുറത്ത് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
മനഃസാക്ഷിയെ മുറിവേൽപ്പിക്കുന്ന സംഭവങ്ങളാണ് കേരളത്തിൽ കെ റെയിലുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇങ്ങനെയൊരു മുഖ്യമന്ത്രിയും ഭരണവും രാജ്യത്ത് അസഹനീയമാണ്. കണ്ണും കാതുമുള്ളവരാണെങ്കിൽ ജനങ്ങളുടെ പ്രതിഷേധം കേൾക്കും. എന്ത് ജനാധിപത്യ ബോധമാണ് സി.പി.എമ്മിനുള്ളതെന്നും സുധാകരൻ ചോദിച്ചു.
കെ - റെയിൽ പദ്ധതിക്ക് ജനങ്ങളുടെ പിന്തുണയുണ്ടോയെന്നറിയാൻ സർവേ നടത്താൻ സർക്കാർ തയ്യാറാകണം. ഭൂരിഭാഗം കെ - റെയിലിന് അനുകൂലമാണെങ്കിൽ കോൺഗ്രസ് അത് അംഗീകരിക്കും.
-കെ. സുധാകരൻ എം.പി, കെ.പി.സി.സി പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |