കുറ്റിച്ചൽ: വിദ്യാർത്ഥികൾക്ക് നേരെ ബോംബേറ് നടന്ന പരുത്തിപ്പള്ളി സ്‌കൂൾ പരിസരം ബാലാവകാശ കമ്മീഷൻ കെ.വി.മനോജ് കുമാർ സന്ദർശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതേകാലോടെയാണ് കമ്മീഷൻ സ്ഥലത്തെത്തിയത്. പരുത്തിപ്പള്ളി ഗവ.ഹയർസെക്കൻഡറി സ്കൂളിലെത്തിയ കമ്മീഷൻ സ്‌കൂൾ അധികൃതർ, പി.ടി.എ ഭാരവാഹികളായും സംസാരിച്ചു. തുടർന്ന് അക്രമി ബോംബ് എറിഞ്ഞ വിശ്രമ കേന്ദ്രവും പരിസരവും കമ്മീഷൻ സന്ദർശിച്ചു.
കുട്ടികൾക്ക് നേരെ സാമൂഹ്യ വിരുദ്ധർ ആക്രമണം നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് കമ്മീഷൻ പറഞ്ഞു. സ്‌കൂളുകളിൽ ലഹരി ഉപയോഗം കൂടുന്നതായി കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊലീസിനും എക്സൈസിനും ഇതു സംബന്ധിച്ച നിർദേശം നൽകി. നടപടികൾ ഊർജിതമാക്കാനാണ് കമ്മീഷൻ തീരുമാനം.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ബസിൽ വന്നിറങ്ങിയ പ്രതിയെ സ്‌കൂളിന് മുന്നിലെ വെയിറ്റിംഗ് ഷെഡിൽ ഇരുന്ന വിദ്യാർത്ഥികൾ കളിയാക്കി. തുടർന്ന് ഇയാൾ കുട്ടികൾ ഇരുന്നയിടത്തേക്ക് എത്തി ഒരാളെ മർദ്ദിച്ചു, കുട്ടികൾ ഇയാളെയും മർദ്ദിച്ചു.
തുടർന്ന് വെല്ലുവിളിച്ച് മടങ്ങിപ്പോയ യുവാവ് തിരികെയെത്തിയാണ് വിശ്രമ കേന്ദ്രത്തിലേക്ക് പെട്രോൾ ബോംബ് വലിച്ചെറിഞ്ഞത്. ആർക്കും സംഭവത്തിൽ പരിക്കില്ലെങ്കിലും സ്‌കൂളിന് മുന്നിൽ നടന്ന സംഭവം നാട്ടുകാരെ ഭയപ്പെടുത്തി. സ്‌കൂൾ പരിസരത്ത് പൊലീസ് എക്സൈസ് നിരീക്ഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |