കയ്പമംഗലം: കെ- റെയിലിനെതിരെ ചെന്ത്രാപ്പിന്നി വില്ലേജ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് നേതാവിനും, പൊലീസുകാരനും പരിക്ക്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലാണ് പ്രതീകാത്മക കുറ്റിയടിക്കൽ സമരം നടത്തിയത്.
സമരത്തിനായി കൊണ്ടുവന്ന ശവപ്പെട്ടി തലയിൽ വീണാണ് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സലീം കയ്പമംഗലം, സിവിൽ പൊലീസ് ഓഫീസർ ജിജോ വിൽഫ്രഡ് എന്നിവർക്ക് പരിക്ക് പറ്റിയത്. മാർച്ച് വില്ലേജ് ഓഫീസിന് മുമ്പിൽ പൊലീസ് തടഞ്ഞു. ഇതേത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പ്രതീകാത്മക കെ. റെയിൽ കുറ്റി ശവപ്പെട്ടിയിലാക്കി വില്ലേജ് ഓഫീസിലേക്ക് എടുത്തുവെച്ചപ്പോഴാണ് സംഘർഷമുണ്ടായത്. ശവപ്പെട്ടി മതിലിന് മുകളിലൂടെ എറിയാൻ ശ്രമിച്ചത് പൊലീസ് ആദ്യം തടഞ്ഞെങ്കിലും പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ശവപ്പെട്ടി വലിച്ചെറിഞ്ഞത് വില്ലേജ് ഓഫീസ് അങ്കണത്തിൽ നിന്നിരുന്ന പൊലീസുകാരന്റെ തലയിലേക്കാണ്.
ഈ ശവപ്പെട്ടി പൊലീസ് തിരിച്ചെറിഞ്ഞപ്പോൾ യൂത്ത് കോൺഗ്രസ് നേതാവിന്റെ തലയിലും വീണു. ഇതേത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് പൊലീസ് ലാത്തിവീശി. പൊലീസ് ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് പ്രവർത്തകർ പ്രകടനം നടത്തി. വലപ്പാട് ഇൻസ്‌പെക്ടർ കെ.എസ്.സുശാന്ത്, കയ്പമംഗലം എസ്.ഐ സുബീഷ് മോൻ, മതിലകം എസ്.ഐ വി.വി.വിമൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസാണ് സ്ഥലത്തുണ്ടായിരുന്നത്. വില്ലേജ് ഓഫീസിന് മുന്നിലേക്കെത്തിയ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനാഫ് അഴീക്കോട് അദ്ധ്യക്ഷനായി.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ പി.എസ്.ഷാഹിർ, ഇൻഷാദ് വലിയകത്ത്, സലീം കയ്പമംഗലം, ഡി.സി.സി സെക്രട്ടറി സി.സി.ബാബുരാജ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സജയ് വയനപ്പിള്ളി, ഇ.എ.ഷെഫീക്ക്, സർവോത്തമൻ, സുനിൽ പി.മേനോൻ എന്നിവർ സംസാരിച്ചു. സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തിരഞ്ഞ് പിടിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |