ചേലക്കര: അന്തിമഹാകാളന്റെ തിരുമുമ്പിലുള്ള കൊയ്‌തൊഴിഞ്ഞ പാടത്തിലൂടെ മേളച്ചുവടുവെച്ച് ഈണത്തിലുള്ള കാളപ്പാട്ടും പാടി പൊയ്ക്കാളകളെയും കെട്ടു കാളകളേയുമേന്തിയുള്ള വേലകളെത്തിയപ്പോൾ കൊവിഡിൽ തളച്ചിട്ട ജനഹൃദയങ്ങളിലെ ആവേശവും ആനന്ദവും അണപൊട്ടി ഒഴുകി.
മണ്ണിലും വിണ്ണിലും ദൃശ്യ ശ്രാവ്യ വിസ്മയമൊരുക്കിയ വെടിക്കെട്ടും വേലപ്രേമികളുടെ മനം നിറച്ചു. വേലാഘോഷത്തിന്റെ ഭാഗമായി കാവിൽ പുലർച്ചെ മുതൽ ദർശനം നടത്താൻ ക്ഷേത്രത്തിൽ ഭക്തരുടെ തിരക്കനുഭവപ്പെട്ടു. വൻജനാവലിയാണ് അന്തിമഹാകാളന്റെ വിശാലമായ പാടത്ത് ഒഴുകിയെത്തിയത്.
തട്ടകദേശങ്ങളായ പങ്ങാരപ്പിള്ളി, തോന്നൂർക്കര, കുറുമല, ചേലക്കോട് ഉൾപ്പെടുന്ന വെങ്ങാനെല്ലൂർ ദേശവും, പുലാക്കോട് ഉൾപ്പെടുന്ന ചേലക്കര ദേശങ്ങളിലും വൻ ആഘോഷങ്ങളാണ് നടന്നത്. കാളപ്പാട്ടിന്റെ താളത്തിനൊത്ത് നൃത്തം ചവിട്ടി ചുമലിലേറ്റിയ പൊയ്ക്കാളകളുമായി തട്ടകദേശത്തിലെ ചെറുപ്പക്കാർ അന്തിമഹാകാളൻ കാവിലേക്കുള്ള പ്രയാണം കാണാൻ ആയിരങ്ങളാണ് റോഡരികിൽ തടിച്ചു കൂടിയത്. ദേശ വേലകൾക്ക് പുറമേ വിവിധ സാമുദായിക വേലകളും യുവജന കമ്മിറ്റി വേലകളും കാവുവട്ടത്തെത്തി.
ആഘോഷങ്ങൾക്ക് വാദ്യമേളങ്ങൾ, പ്രാചീന കലാരൂപങ്ങൾ എന്നിവ അകമ്പടിയായി. വേലയുടെ പ്രധാന ചടങ്ങായ കാളി ദാരിക പോർവിളിയും തുടർന്ന് പ്രതീകാത്മക ദാരികവധവും അരങ്ങേറി. വിവിധ ദേശങ്ങളുടെ നേതൃത്വത്തിൽ പ്രഗത്ഭരായ വാദ്യകലാകാരൻ അണിനിരന്ന മേളവും പഞ്ചവാദ്യവും നടന്നിരുന്നു. പാടത്ത് അണിനിരത്തിയ കാളകളെ ഇന്ന് പുലർച്ചെ ക്ഷേത്രമുറ്റത്ത് കയറ്റി കാളകളിയും നടത്തും.
വൻ ഗതാഗതക്കുരുക്ക് : ബസ് സമരം തുടരുന്നു
തൃശൂർ: തുടർച്ചയായ സ്വകാര്യ ബസ് സമരത്തിൽ മൂന്നാം ദിനവും വലഞ്ഞ് ജനങ്ങൾ. യാത്രാക്ലേശം രൂക്ഷമായതോടെ അധികസർവീസുകൾ നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ടെങ്കിലും ഉൾഗ്രാമങ്ങളിൽ യാത്രാസൗകര്യങ്ങളില്ലാത്തത് ജനങ്ങളെ നട്ടംതിരിച്ചു.
മറ്റ് സർവീസുകളായിരുന്നു ജനങ്ങളുടെ ആശ്രയം. ചിലയിടങ്ങളിൽ ഇവർ അധികനിരക്ക് ഈടാക്കിയെന്ന പരാതി ഉയർന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരമടക്കമുള്ളവർ സ്കൂളുകളിലെത്താൻ ഏറെ പാടുപെട്ടു. ഓഫീസുകളിൽ ജീവനക്കാർ വെളളിയാഴ്ചയേക്കാൾ കുറഞ്ഞു.
അതേസമയം, റോഡുകളിൽ കാറുകളും ബൈക്കും നിറഞ്ഞതോടെ വൻ ഗതാഗതക്കുരുക്കുമുണ്ടായി. തൃശൂർ - കുറ്റിപ്പുറം പാതയിൽ അമല മുതൽ തൃശൂർ വരെ ഇന്നലെ രാവിലെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. അമലയിൽ റോഡ് പണി നടക്കുന്നതിനാൽ ഒരു പാതയിലൂടെയാണ് വാഹനങ്ങൾ കടന്നുപോകുന്നത്. അതുകൊണ്ട് മന്ത്രിവാഹനവും ആംബുലൻസും അടക്കം വഴിയിൽ കുടുങ്ങി. പൊലീസുകാർ ഏറെനേരം പണിപ്പെട്ടാണ് ആംബുലൻസുകൾ കടത്തിവിട്ടത്. അതേസമയം, റോഡ് നിർമ്മാണം ഇഴയുകയാണെന്ന പരാതിയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |