തിരുവല്ല: യാത്രക്കാർക്കായി തുറന്നുകൊടുത്ത് ഒരുവർഷം കഴിയുമ്പോൾ തിരുവല്ല ബൈപ്പാസിന്റെ വശങ്ങളിൽ മാലിന്യം തള്ളൽ പതിവായി. എം.സി.റോഡിൽ രാമൻചിറയിൽ നിന്ന് മല്ലപ്പള്ളി റോഡ് വരെയുള്ള മേൽപ്പാലത്തിന് ചുവട്ടിൽ പലയിടത്തായി പ്ലാസ്റ്റിക് കവറിലും മറ്റുമായി മാലിന്യങ്ങൾ തള്ളിയിരിക്കുന്നത്. മേൽപ്പാലത്തിൽ നിന്ന് വലിച്ചെറിയുന്ന മാലിന്യങ്ങൾ പലയിടത്തും കുമിഞ്ഞുകൂടിയ നിലയിലാണ്. താഴെയുളള വീടുകളുടെ മുറ്റത്തേക്കും മാലിന്യക്കവറുകൾ ചിലപ്പോൾ പറന്നെത്തും. രാത്രിയിലാണ് മാലിന്യം തള്ളൽ ഏറെയും നടക്കുന്നത്. പാലത്തിന്റെ തുടക്കത്തിലുള്ള പത്തോളം വഴിവിളക്കുകൾ കത്തുന്നുണ്ട്. ബാക്കിയുള്ളവ തകരാറിലാണ്. ബൈപ്പാസ് ഉദ്ഘാടനം കഴിഞ്ഞതിൽപ്പിന്നെ ഈ ലൈറ്റുകൾ പ്രകാശിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. മല്ലപ്പള്ളി റോഡിൽ നിന്ന് പാലത്തിനടിയിലൂടെ രാമൻചിറയിലേക്ക് ഓട പണിയാൻ കെ.എസ്.ടി.പി. നേരത്തേ പദ്ധതി ഇട്ടിരുന്നു. ഈ പണികൾ പാതിവഴിക്കാക്കിയാണ് ബൈപ്പാസ് തുറന്നത്. ഓടയ്‌ക്കെടുത്ത കുഴിയിലും മാലിന്യം കിടപ്പുണ്ട്. തൊട്ടടുത്തുള്ള തോട്ടിലും പാഴ്‌വസ്തുക്കൾ പരന്നുകിടക്കുന്നു. ബൈപ്പാസിലെ സൗകര്യങ്ങൾ മുതലെടുത്ത് മാലിന്യങ്ങൾ തള്ളുന്നവരെ കണ്ടെത്താനും മാർഗമില്ല. ഈഭാഗത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കാത്തത് സാമൂഹ്യവിരുദ്ധർക്ക് സൗകര്യമായി. ബൈപ്പാസിലെ മഴുവങ്ങാട് ചിറയിൽ നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നത് പ്രതിഷേധങ്ങൾ ഉയർത്തിയിരുന്നു. ഇവിടെയും ജനവാസം കുറവായതിനാൽ മാലിന്യം തള്ളൽ എളുപ്പമായി.
ഏറ്റെടുത്ത സ്ഥലം ഉപയോഗപ്പെട്ടില്ല
ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി അലൈൻമെന്റിലെ പ്രശ്നങ്ങൾ കാരണം രാമഞ്ചിറ ഭാഗത്ത് പണം നൽകി സർക്കാരിന് അധികമായി സ്ഥലം ഏറ്റെടുക്കേണ്ടി വന്നിരുന്നു. ഈസ്ഥലം പിന്നീട് ഉചിതമായ രീതിയിൽ ഉപയോഗപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിരുന്നതാണ്. എന്നാൽ ബൈപ്പാസിന്റെ ഉദ്ഘാടനം കഴിഞ്ഞു ഒരുവർഷം പിന്നിട്ടിട്ടും അധികൃതരുടെ വാഗ്‌ദാനം ഇതുവരെയും നടപ്പായിട്ടില്ല. ഈഭാഗത്താണ് ഇപ്പോൾ മാലിന്യം തള്ളൽ ശക്തമായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |