ആലപ്പുഴ: സർവമേഖലകളെയും വരിഞ്ഞുമുറുക്കിയിരിക്കുന്ന വിലക്കയറ്റം ജീവൻ രക്ഷാമരുന്നുകളുൾപ്പടെയുള്ള മരുന്നുകളെയും ബാധിക്കുന്നതോടെ സാധാരണക്കാർ നട്ടംതിരിയും.
അടുത്ത മൂന്ന് ദിവസത്തിനകം മരുന്നുകളുടെ വിലയിൽ പത്ത് ശതമാനമാണ് കൂടുക. ഇന്ത്യൻ ഔഷധ മാർക്കറ്റിലെ പ്രധാനപ്പെട്ട രോഗങ്ങൾക്കുള്ള 850ഓളം വ്യത്യസ്ത മരുന്നുകളെ വില വ്യതിയാനം ബാധിക്കും. ഇതോടെ പ്രതിമാസം ആയിരക്കണക്കിന് രൂപയുടെ മരുന്നിനെ സ്ഥിരമായി ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേരാണ് പ്രതിസന്ധിയിലാകുന്നത്. വില നിയന്ത്രണ പട്ടികയിൽ വരാത്ത ധാരാളം മരുന്നുകളുണ്ട്. എന്നാൽ ഫോർമുലേഷനുകളായി വരുമ്പോൾ ഇവയ്ക്കും വില വർദ്ധനയുണ്ടാകും.
ഫാർമസി വ്യവസായത്തിന് നല്ല കാലം
ഉത്പാദന ചിലവിലും ലേബലിങ്ങ് ചിലവിലും കിതച്ചിരുന്ന ഫാർമസി വ്യവസായത്തിന് വില വർദ്ധനവ് സ്വാഗതാർഹമായ വാർത്തയാണ്. ആന്റിബയോട്ടിക്കുകൾ, ആന്റി ഇൻഫെക്ടീവുകൾ, വിവിധ വിറ്റാമിനുകൾ എന്നിവയുടെ ഉത്പാദനത്തിന് ഉപയോഗിച്ചിരുന്ന 90 ശതമാനം സജീവ ചേരുവകകളും അസംസ്കൃത വസ്തുക്കളും വളരെ വിലക്കുറവിൽ ചൈനയിൽ നിന്നാണ് വന്നുകൊണ്ടിരുന്നത്. കൊവിഡ് പിടിമുറുക്കിയ 2020ൽ ചൈനയെ വിട്ട് മറ്റ് രാജ്യങ്ങളിൽ നിന്ന് ഉയർന്ന വില നിൽകിയാണ് ആഭ്യന്തര കമ്പനികൾ അസംസ്കൃത വസ്തുക്കൾ വാങ്ങിയിരുന്നത്.
മറ്റ് മാർഗമില്ല
രോഗം വന്നാൽ മരുന്ന് കഴിക്കുകയല്ലാതെ മറ്റ് മാർഗമില്ലാത്തതിനാൽ, ഏത് വിലക്കയറ്റത്തെയും നേരിടുക എന്ന ബാധ്യതയാണ് സാധാരണക്കാർ നേരിടുന്നത്. പല രോഗികൾക്കും ജീവിത കാലം മുഴുവൻ മരുന്ന് കഴിക്കേണ്ടതുണ്ട്. ഒരു നേരം മരുന്ന് മുടങ്ങിയാൽ പോലും ശാരീരിക അവശതകൾ നേരിടുന്നവരുമുണ്ട്. നിലവിൽ വന്നിരിക്കുന്ന പത്ത് ശതമാനം വർദ്ധനവ് ഇത്തരം കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറയിളക്കും.
.......................................
വില കൂടിയാലും മരുന്ന് വാങ്ങാതെ നിർവാഹമില്ലല്ലോ. രോഗം വന്നാൽ ചികിത്സിച്ചല്ലേ പറ്റൂ.
രാധാമണി, ഹൃദ്രോഗത്തിന് ചികിത്സയിലിരിക്കുന്നയാൾ
....................................
ബി.പി, ഹൃദ്രോഗം തുടങ്ങിയവയുടെ മരുന്ന് ആജീവനാന്തം കഴിക്കേണ്ടതാണ്. വിലയിലുണ്ടാകുന്ന ചെറിയ വർദ്ധന പോലും പാവപ്പെട്ടവർക്ക് താങ്ങാൻ പ്രയാസമായിരിക്കും.
പ്രജീഷ്, മെഡിക്കൽ സ്റ്റോർ ഉടമ
.........................................................
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |