പത്തനംതിട്ട : ഇന്നത്തെ പൊതുപണിമുടക്ക് ഹർത്താലിന് തുല്യമായിരിക്കാനാണ് സാദ്ധ്യത. കെ.എസ്.ആർ.ടി.സി ജീവനക്കാരും പണിമുടക്കിൽ പങ്കെടുക്കും. സ്വകാര്യ ബസും സർവീസ് നടത്തില്ല. ബസുകൾ സർവീസ് നടത്താത്തതിനാൽ ജനജീവിതം സ്തംഭിക്കും. കടകമ്പോളങ്ങൾ തുറക്കില്ല.
സർക്കാർ സ്വകാര്യസ്ഥാപനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം കുറവായിരിക്കും. ജീവനക്കാർ പണി മുടക്കുമെന്ന് കാണിച്ച് മേലധികാരികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ജില്ലാകേന്ദ്രങ്ങളിലും പഞ്ചായത്ത് കേന്ദ്രത്തിലും സമരാനുകൂലികൾ യോഗങ്ങൾ നടത്തും.
പാൽ, പത്രം, ആശുപത്രി, വിദേശ സഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകളിലും പെട്രോൾ പമ്പുകളിലും വലിയ തിരക്ക് ഇന്നലെ അനുഭവപ്പെട്ടിരുന്നു. ക്യൂ നിന്നാണ് പല സ്ഥലങ്ങളിലും ആളുകൾ പെട്രോൾ വാങ്ങിയത്. ഇന്ന് ചുരുക്കം ചില പെട്രോൾ പമ്പുകളെ പ്രവർത്തിക്കു. ബി.ജെ.പി അനുകൂല സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കില്ല.
ഓട്ടോ ടാക്സി തൊഴിലാളികളും സമരത്തിൽ പങ്കാളികളാകും.
ബാങ്ക് ഓഫീസ് സംഘടന പണിമുടക്കിൽ പങ്കെടുക്കുന്നില്ലെങ്കിലും ക്ലറിക്കൽ ജീവനക്കാർ പണിമുടക്കും.
സ്വകാര്യ ബസുകൾ ബുധാനാഴ്ച മുതൽ
മൂന്ന് ദിവസമായി തുടർന്നിരുന്ന സ്വകാര്യ ബസുകളുടെ സമരം ഇന്നലെ അവസാനിച്ചു. പണിമുടക്ക് കഴിഞ്ഞ് ബുധനാഴ്ച മാത്രമേ സ്വകാര്യ ബസുകൾ ഇനി സർവീസ് നടത്തു. തുടർച്ചയായുള്ള സമരത്തിൽ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വന്നത്. നിരക്ക് വർദ്ധിപ്പിക്കാമെന്ന ഉറപ്പിലാണ് ബസ് സമരം പിൻവലിച്ചത്. ജില്ലയിൽ 300 ബസുകളാണ് സർവീസ് നടത്താതെ ബസ് സമരത്തിൽ പങ്കെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |