ആറ്റിങ്ങൽ: മാമം നാളികേര കോംപ്ലക്‌സിന്റെ പ്രവർത്തനം പുനരാരംഭിക്കുമെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിയുന്നു. ഇടയ്ക്കിടെ ഇപ്പം ശരിയാകുമെന്ന് അധികാരികൾ പറയുന്നതുമാത്രം മിച്ചം.
വെന്ത വെളിച്ചെണ്ണ ഉത്പാദന യൂണിറ്റാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ പ്രവർത്തനം നിറുത്തി. പിന്നീട് തുറക്കാൻ നടപടിയുണ്ടായിട്ടില്ല. നഗരസഭയുടെ നികുതി കുടിശ്ശിക ഒടുക്കാൻ കഴിയാത്തതുൾപ്പെടെയുള്ള പ്രശ്നങ്ങൾ കോംപ്ലക്‌സിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മാമത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച വെളിച്ചെണ്ണ സംസ്‌കരണ കേന്ദ്രവും കടലാസിലൊതുങ്ങി.
നഗരസഭയുടെ നികുതി കുടിശ്ശികയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാതെയായിരുന്നു വെന്ത വെളിച്ചെണ്ണയുടെ ഉത്പാദന യൂണിറ്റിന്റെ ഉദ്ഘാടനം നടന്നത്. 2019ൽ വെന്ത വെളിച്ചെണ്ണയുടെ ഉത്പാദന യൂണിറ്റ് വീണ്ടും പ്രവർത്തനം തുടങ്ങിയെങ്കിലും ആഴ്ചകൾക്കകം അത് നിലച്ചു.
മാമത്ത് ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുന്ന വെളിച്ചെണ്ണ സംസ്‌കരണ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങണമെങ്കിൽ 4.5 കോടിയിലധികം രൂപ വേണം. യന്ത്റസാമഗ്രികൾക്ക് മാത്രമായി 2.5 കോടിയോളം രൂപ ചെലവുണ്ട്. രണ്ട് കോടി രൂപ മാത്രമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. അടുത്തിടെ ഒരു കോടി രൂപ കൂടി വകയിരുത്തിയിട്ടുണ്ട്. എന്നാൽ പദ്ധതിക്കാവശ്യമായ തുക പൂർണമായി ലഭിക്കാതെ പ്രവർത്തനങ്ങൾ തുടങ്ങാനാവില്ലെന്ന നിലപാടിലാണ് അധികൃതർ. സമയത്ത് പണം ലഭിക്കാതെവന്നാൽ പദ്ധതി പാതി വഴിയിലാകും. അതിനോട് കോർപറേഷനും സർക്കാരിനും താത്പര്യമില്ലെന്നാണ് സൂചന. ബാക്കി തുക കൂടി ലഭ്യമായാൽ ഉടൻ സംസ്‌കരണ യൂണിറ്റ് ആരംഭിക്കുമെന്ന് അധികൃതർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |