കോഴിക്കോട്: കെ റെയിലിന്റെ സിൽവർ ലൈൻ പദ്ധതിയ്ക്കെതിരെ എസ്.ഡി.പി.ഐ സംഘടിപ്പിച്ച കളക്ടറേറ്റ് മാർച്ചിനിടയിൽ സംഘർഷം. പ്രക്ഷോഭകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയ്ക്ക് പിറകെ കണ്ണീർവാതക ഷെല്ലുകളും ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡ് ചീളുകളേറ്റ് രണ്ടു പ്രവർത്തകർക്ക് പരിക്കേറ്റു.
ഇന്നലെ രാവിലെ പതിനൊന്നോടെ എരഞ്ഞിപ്പാലത്ത് കേന്ദ്രീകരിച്ചായിരുന്നു മാർച്ചിന്റെ തുടക്കം. കളക്ടറേറ്റ് പരിസരത്ത് റോഡിൽ സ്ഥാപിച്ച ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതോടെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് കണ്ണീർവാതക ഷെല്ലുകളും ഫലിച്ചില്ലെന്നു വന്നതോടെയാണ് ഗ്രനേഡിലേക്ക് തിരിഞ്ഞത്. സാരമല്ലാത്ത പരിക്കേറ്റ നാദാപുരം സ്വദേശി ഷമീർ, വെള്ളയിൽ സ്വദേശി അസീസ് എന്നിവരെ ഇഖ്‌റ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സമരം എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. സി.പി.എം കോർപറേറ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്‌സിസ്റ്റായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ഉസ്മാൻ പറഞ്ഞു. കേന്ദ്രവും കേരളവും ഒത്തുപിടിച്ചാലും ഇവിടെ കെ.റെയിലിന് കല്ലിടാൻ അനുവദിക്കില്ല.
പാർട്ടി ജില്ലാ പ്രസിഡന്റ് മുസ്തഫ കൊമ്മേരി അദ്ധ്യക്ഷത വഹിച്ചു. എ.വാസു, എൻ.പി.ചെക്കുട്ടി, ടി.കെ.മാധവൻ, നസീർ ന്യൂജല്ല, ടി.കെ.അബ്ദുൾ അസീസ്, എൻ.കെ.റഷീദ് ഉമരി തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |