കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കുരുംബക്കാവിനെ പ്രകമ്പനം കൊള്ളിച്ച് പതിനായിരങ്ങൾ അശ്വതി കാവുതീണ്ടി. കൊടുങ്ങല്ലൂർ ഭരണി മഹോത്സവത്തിന്റെ പ്രധാന ചടങ്ങായ അശ്വതി കാവു തീണ്ടാൻ കോമരങ്ങളും വിശ്വാസികളും അടങ്ങുന്ന വൻ ജനസഞ്ചയം രാവിലെ മുതൽ കാവേറ്റം തുടങ്ങിയിരുന്നു. ഉച്ചയോടെ നൂറ് കണക്കിന് പേരടങ്ങുന്ന സംഘങ്ങൾ കൊടിക്കൂറകളും പട്ടുകുടകളുമായി കാവിലേക്ക് പ്രവഹിച്ചു തുടങ്ങി.
താനാരം ... തന്നാരം ഈണത്തിൽ കോലടിച്ച് പാട്ടുപാടി ചെറു സംഘങ്ങളായെത്തിയവർ കാവേറ്റം തുടർന്നു. അവകാശത്തറകൾ ജനങ്ങളാൽ നിറഞ്ഞു. ആദി ദ്രാവിഡ തനിമയും ഗോത്ര സംസ്‌കൃതിയും ഒത്തുചേർന്ന ഭരണിയുത്സവത്തിന്റെ പ്രധാന ചടങ്ങായ കാവു തീണ്ടലിന് മുന്നോടിയായുള്ള തൃച്ചന്ദനച്ചാർത്ത് പൂജ ഉച്ചയ്ക്ക് 12 ന് ആരംഭിച്ചു. കുന്നത്ത്, നീലത്ത്, മഠത്തിൽ മഠങ്ങളിൽ നിന്നുള്ള അടികൾമാരാണ് ശാക്തേയ പൂജയെന്ന് കൂടി അറിയപ്പെടുന്ന തൃച്ചന്ദനച്ചാർത്ത് പൂജ നടത്തിയത്.
ക്ഷേത്ര വാതിലുകളെല്ലാം കൊട്ടിയടച്ച് അതീവ രഹസ്യമായി നടത്തുന്ന ഈ പൂജ അവസാനിക്കുന്നത് വരെ കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ ക്ഷേത്രത്തിന് കാവിലിരുന്നു. പൂജ അവസാനിപ്പിച്ച് അടികൾമാർ പോയ ശേഷം തമ്പുരാൻ കിഴക്കേ നടയിലെ നിലപാട് തറയിലെത്തി ഉപവിഷ്ടനായി. തുടർന്ന് 4.40 ന് കാവുതീണ്ടാൻ തമ്പുരാൻ അനുമതി നൽകി. കോയ്മ ചുവന്ന പട്ടുകുട നിവർത്തിയതോടെ ആദ്യം കാവു തീണ്ടാൻ അധികാരമുള്ള പാലക്കവേലൻ ദേവിദാസൻ കുതിച്ചു. പിന്നാലെ കോമരങ്ങളും ഭക്തജനങ്ങളും കുതിച്ചു പാഞ്ഞ് ക്ഷേത്രത്തിന്റെ ചെമ്പോലകളിൽ മുളവടികളാൽ ആഞ്ഞടിച്ച് മൂന്നുവട്ടം ക്ഷേത്രം വലം വച്ച് കാവുതീണ്ടി. തുടർന്ന് കുതിരകളി, കാളകളി , മുടിയേറ്റ് , മുടിയാട്ടം, തെയ്യം, ചെണ്ട മേളം തുടങ്ങിയ കലാരൂപങ്ങൾ ക്ഷേത്രമുറ്റത്ത് വിവിധദേശങ്ങളിൽ നിന്നെത്തിയവർ അവതരിപ്പിച്ചു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, വി.ആർ.സുനിൽകുമാർ എം.എൽ.എ, പൊലീസിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |