ചാലക്കുടി: രാഷ്ട്രീയ നേതാവാണ്, സർവോപരി കാടുകുറ്റി പഞ്ചായത്തിന്റെ ഉപാദ്ധ്യക്ഷൻ. പക്ഷേ പിതാവ് പുത്തൻവീട്ടിൽ ചക്കൻ പകർന്ന കൈത്തൊഴിൽ അങ്ങനെ വഴിയിൽ കളയാനൊന്നും ഒരുക്കമല്ല, അയ്യപ്പൻ(44). അന്യം നിന്നുപോകുന്ന കുലത്തൊഴിലിനെ നിലനിറുത്താനും മറ്റുള്ളവരിലേക്ക് പകരാനും സമയം കണ്ടെത്തുകയാണ് അദ്ദേഹം. ഈറ്റ-മുള ഉൽപന്നങ്ങളെ വരുംതലമുറയ്ക്ക് പരിചയപ്പെടുത്തൽ, ഇതുസംബന്ധിച്ച് കുട്ടികളെ പരിശീലിപ്പിക്കൽ ഇതിനൊക്കെ മുന്നിലുണ്ട്.
വീടുകളിലെ ദൈനംദിന വസ്തുക്കളെല്ലാം അനായാസം നെയ്‌തെടുക്കുന്ന അയ്യപ്പന്റെ മാസ്റ്റർ പീസ് എന്താണെന്നറിയുമോ?, ഓലക്കുട നിർമ്മാണം. പരമ്പരാഗത ശൈലിയിൽ കുത്തും കേടുമൊന്നുമില്ലാത്ത ഒന്നാന്തരം ഓലക്കുടകൾ രൂപപ്പെടുത്തും. തൊപ്പിക്കുടകളും അദ്ദേഹത്തിന് വഴങ്ങും.
കുടപ്പനകൾ നാടുനീങ്ങിയതാണ് തൊപ്പിക്കുട നിർമ്മാണത്തിലെ പ്രതിസന്ധിയെന്ന് അയ്യപ്പൻ പറയുന്നു. അടുത്തിടെ വരെ ഓലക്കുട നിർമ്മിക്കുമായിരുന്നു. അയ്യപ്പൻ മാത്രമായിരിക്കും ഒരു പക്ഷേ ഏറെ ശ്രമകരമായ ഓലക്കുട നിർമ്മാണത്തിലെ ഈ തലമുറയിലെ വിദഗ്ദ്ധൻ.
മുളയുടെ പുട്ടുകുറ്റി, കുട്ട, ചിരട്ട കയിൽ, ചോറ്റുകുട്ട, മുറം, മീൻകുട്ട അങ്ങനെ നീളുന്നു ഉപാദ്ധ്യക്ഷന് നിർമ്മിക്കാനറിയാവുന്ന സാമഗ്രികൾ.
ഭാര്യ സിന്ധു, വലിയമ്മ പാറു ഇവരും അന്നനാട് പാമ്പുത്തറയിലെ വീട്ടിലിരുന്ന് പാരമ്പര്യ തൊഴിൽ ചെയ്യുന്നുണ്ട്. ഇവർ നെയ്‌തെടുക്കുന്ന വസ്തുക്കളിൽ പ്ലാസ്റ്റിക്കിന് ഒരു സ്ഥാനവുമുണ്ടാകില്ല. ചിൽഡ്രൻസ് ബിനാലെയുടെ ഫെസിലിറ്റേറ്ററായി പ്രവർത്തിച്ചിരുന്ന അയ്യപ്പൻ നാട്ടിൽ കുട്ടികൾക്കായി പലപ്പോഴും ചിത്രകലാ ക്യാമ്പും നടത്തി. സി.പി.ഐയുടെ സജീവ പ്രവർത്തകനാണ്. മികച്ച ചിത്രകാരനാണെങ്കിലും പഞ്ചായത്ത് വൈസ് പ്രസിഡന്റായതോടെ പെയിന്റിംഗിനൊന്നും സമയമില്ല. ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെട്ടും പരിഹാരമുണ്ടാക്കിയും സേവനം ചെയ്യുമ്പോഴും തന്റെ സ്വതസിദ്ധമായ ശൈലിയിൽ നിന്നും തെല്ലും മാറുന്നുമില്ല, പുത്തൻവീട്ടിൽ അയ്യപ്പൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |