കണ്ണൂർ: പൊലീസിന് കീഴിലെ സംസ്ഥാനത്തെ ആദ്യത്തെ ടർഫ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 60 മീറ്റർ നീളവും 44 മീറ്റർ വീതിയുമുള്ള ടർഫ് ജില്ലയിലെ തന്നെ ഏറ്റവും വലിയ ടർഫുകളിൽ ഒന്നാണ്. 48 ലക്ഷത്തോളം ചിലവഴിച്ചാണ് കളിക്കളത്തിന് ചുറ്റും വിദേശത്ത് നിന്നുമെത്തിച്ച കൃത്രിമ പുല്ല് വച്ചു പിടിപ്പിച്ചത്.
ഇതിനോട് ചേർന്ന് ജോഗിംഗ് കം വാക്കിംഗ് ട്രാക്കും വസ്ത്രം മാറാനും കായിക ഉപകരണങ്ങൾ സൂക്ഷിക്കാനുമുള്ള മുറികളുമുണ്ട്. ജോഗിംഗ് കം വാക്കിംഗ് ട്രാക്കിന്റെയും സൗന്ദര്യവത്കരിച്ച പൊലീസ് മൈതാനിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മഴവെള്ളം കെട്ടികിടക്കാതിരിക്കാൻ പ്രത്യേകം ഓവുചാൽ സംവിധാനം, ഫ്ളഡ്ലിറ്റ്, ജനറേറ്റർ തുടങ്ങിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാന പൊലീസ് മേധാവി ചെയർമാൻ ആയ കേരളാ പൊലിസ് സ്‌പോർട്സ് ആന്റ് യൂത്ത് വെൽഫെയർ സൊസൈറ്റിയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
സെവൻസ് ഫുട്ബാൾ മുഖ്യം
പ്രധാനമായും സെവൻസ് ഫുട്‌ബോൾ കളിക്കാൻ ടർഫ് ഉപയോഗിക്കാനാണ് പദ്ധതി. ഉദ്ഘാടന ദിവസം സൗഹൃദ ടൂർണ്ണമെന്റുകൾ സംഘടിപ്പിക്കും. ഉദ്ഘാടനത്തിന് ശേഷം ടർഫ് പൊതുജനങ്ങൾക്കും തുറന്നു നൽകും. നിശ്ചിത നിരക്കിൽ ടർഫ് വാടകക്ക് നൽകും.
പൊലീസുകാരുടെ ഏറെക്കാലത്തെ സ്വപ്നമാണ് ഇതോടെ പൂവണയിയുന്നത്. രണ്ട് കോടി ചിലവഴിച്ച് കണ്ണൂർ പൊലീസ് മൈതാനിയിൽ നിർമിച്ച ടർഫിന്റെ പണി മുഴുവനായും പൂർത്തിയായിട്ടുണ്ട്-
ആർ. ഇളങ്കോ, സിറ്റി പൊലീസ് കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |