കൊടുങ്ങല്ലൂർ: മത്സ്യോത്പാദന മേഖലയിലെ ശോഷണം പരിഹരിക്കുന്നതിനും ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും സംസ്ഥാന സർക്കാർ നടത്തിയ ഇടപെടലുകളുടെ ഫലമായി മത്സ്യോത്പാദനം ആറ് ലക്ഷം മെട്രിക് ടണ്ണായി വർദ്ധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ ജില്ലയിലെ അഴീക്കോട് ഫിഷറീസ് സ്റ്റേഷന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തിൽ മത്സ്യോത്പാദന മേഖല വളർച്ചയുടെ പാതയിലാണെങ്കിലും കേരളത്തിന്റെ സാദ്ധ്യതയ്ക്കനുസരിച്ച് മത്സ്യോത്പാദന മേഖല വളരുന്നില്ല. ഈ സ്ഥിതിവിശേഷം മാറ്റുന്നതിനായാണ് സംസ്ഥാന സർക്കാർ ഇടപെടലുകൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മത്സ്യബന്ധനം ആദായകാരമാക്കുന്നതിനും മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫിഷറീസ് സ്റ്റേഷനുകൾ വലിയ പങ്കാണ് വഹിക്കുന്നത്. ഫിഷറീസ് സ്റ്റേഷൻ നിലവിലുള്ള ജില്ലകളിൽ ശാസ്ത്രീയ മത്സ്യബന്ധനം ഉറപ്പാക്കാൻ ഏറെക്കുറെ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓൺലൈനായി നടന്ന ചടങ്ങിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനായി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം നൗഷാദ് കറുകപ്പാടത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മാജ പി. ജോസ്, അസിസ്റ്റന്റ് ഡയറക്ടർ ടി.ടി. ജയന്തി, അസി. രജിസ്ട്രാർ കെ. നിസാമുദ്ദീൻ, അനീഷ് പി, എം.എസ്. സാജു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |