നെടുങ്കണ്ടം:വ്യാജ വിദേശമദ്യനിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് പിടികൂടി. എഴുകുംവയലിൽ നടന്ന റെത്ഡിൽ 210 ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. സംഘത്തിലെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. അടിമാലി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് ടീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന റെയിഡിലാണ് സ്പിരിറ്റ് പിടികൂടിയത്. എഴുകുംവയൽ സ്വദേശികളായ കൊട്ടാരത്തിൽ സന്തോഷ്, കൊച്ചുമലയിൽ അനീഷ് എന്നിവരാണ് അറസ്റ്റിലായത്. എഴുകുംവയലിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പ്രിയാസ് കോഫിബാറിന്റെ ഭാഗമായുള്ള ഒരു മുറിയിൽ നിന്നും സമീപത്തായുള്ള അനീഷിന്റെ മുറിയിൽ നിന്നുമാണ് സ്പിരിറ്റ് കണ്ടെത്തിയത്. ആറ് കന്നാസ് സ്പിരിറ്റ്, ഒന്നര കന്നാസ് നേർപ്പിച്ച സ്പിരിറ്റ്, ആറ് ചാക്ക് കാലിക്കുപ്പികൾ, സ്പിരിറ്റിൽ കളർ ചേർക്കുന്നതിനുള്ള പൊടികൾ, കുപ്പികളുടെ ആറ് പാക്കറ്റ് അടപ്പ് തുടങ്ങിയവ ഇവരുടെ മുറികളിൽ നിന്നും കണ്ടെടുത്തു. പല ബ്രാന്റുകളുടെ കുപ്പികളാണ് കണ്ടെടുത്തത്. സ്പിരിറ്റ് നേർപ്പിച്ച് കളർ ചേർത്ത ശേഷം കുപ്പികളിൽ നിറച്ച് മൊത്തമായും ചില്ലറയായും ഇവർ വിൽപ്പന നടത്തിവരികയായിരുന്നു. എഴുകുംവയൽ കേന്ദ്രീകരിച്ച് വ്യാജ വിദേശമദ്യ നിർമ്മാണവും വിൽപ്പനയും നടക്കുന്നതായി നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റിന് വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഇവിടെ നിരീക്ഷണം നടത്തിവരികയായിരുന്നു. നാർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സി.ഐ ഷൈബു പി.ഇ, പ്രിവന്റീവ് ഓഫീസർമാരായ കെ സതീഷ്, അനിൽ എം.പി, എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ ജലീൽ പി.എം, സിജിമോൻ കെ.എസ്, അനൂപ് തോമസ്, നാസർ പി.വി എന്നിവരടങ്ങുന്ന സംഘമാണ് റെയിഡിന് നേതൃത്വം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |