തിരുവനന്തപുരം: സരസ് മേളയിൽ വേളിട്ടൊരു ചിത്രപ്രദർശനവുമായി കാസർകോട് ജില്ലയിലെ ഒരുകുടുംബം.തേക്ക്മര ചീളുകളിലാണ് അത്ഭുതം കൂറുന്ന മനോഹരചിത്രങ്ങൾ ഈ കുടുംബം മെനയുന്നത്. കാലിക്കടവ് ഏച്ചിക്കൊവ്വൽ സ്വദേശി രജേഷും കുടുംബവുമാണ് തേക്കിൻചീളിലെ ഈ കലാവിരുതിനു പിന്നിൽ. അമ്മയും കുഞ്ഞും കൂട്ടുകാരും പ്രണയവും ആരാധനാപാത്രങ്ങളുമടക്കം നിരവധി ചിത്രങ്ങളുണ്ട്. ഹോബിയായി തുടങ്ങിയ രാജേഷിന്റെ കലാവിരുത് 25 വർഷമായി തുടരുന്നുണ്ട്.ആദ്യം ഉപയോഗശൂന്യമായ വൈക്കോലിലാണ് ചിത്രങ്ങളൊരുക്കിയത്. വിദ്യാർത്ഥികൾക്ക് ചിത്രങ്ങൾ വൈക്കോലിൽ വരച്ചുനൽകിയതാണ് വഴിത്തിരിവായത്. തുടർന്നാണ് തേക്ക് മരച്ചീളുകളിൽ ചിത്രംവര തുടങ്ങിയത്.ഉണങ്ങിയ വൈക്കോൽ ഇസ്തിരിയിട്ട് ഒട്ടിച്ച ചിത്രങ്ങൾ,മഴപ്പാറ്റയുടെ ചിറകുകൾകൊണ്ടുണ്ടാക്കിയ ഗാന്ധിജി,ഉപയോഗശൂന്യമായ പ്ലൈവുഡിൽ തീർത്ത വാൽക്കണ്ണാടി,ഡിനോസറുകൾ എന്നിവയെല്ലാം രാജേഷിന്റെ കരവിരുതിന്റെ ഉദാഹരണങ്ങളാണ്.
മരമില്ലിൽ നിന്ന് വാങ്ങുന്ന തേക്ക് മരച്ചീളുകൾ അഞ്ചു മില്ലിമീറ്റർ കനത്തിൽ മുറിച്ചെടുക്കുകയാണ് ആദ്യപണി. ആവശ്യമായ ചിത്രങ്ങളുടെ ഡിസൈൻ മരത്തിൽ വരച്ചെടുക്കും.പിന്നെ നേർത്ത ബ്ലേഡ് കൊണ്ട് രൂപങ്ങൾക്കനുസരിച്ച് മരച്ചീളുകൾ മുറിച്ചെടുക്കും.തുടർന്ന് ചിത്രം ഒരിക്കലും കേടുവരാതിരിക്കാനുള്ള രാസപരിപാലനം. രാസലായനി ചേർത്ത വെള്ളത്തിലിട്ട് ഇവ പുഴുങ്ങിയെടുക്കും.പിന്നീട് ഇതിനെ തണലിൽ വച്ച് ഉണക്കിയെടുക്കുന്നു. നല്ലതുപോലെ ഉണങ്ങിയ ശേഷം സാൻഡ് പേപ്പറിട്ട് മിനുസപ്പെടുത്തും.പിന്നെ പോളിഷിംഗ്. ഇതിനുശേഷം ഹൈലത്തിൽ അല്ലെങ്കിൽ മറ്റു ഷീറ്റുകളിലോ കാൻവാസിലോ ഒട്ടിച്ചെടുക്കും.പിന്നെയാണ് ഫ്രെയിം ചെയ്യുന്നത്.
കാഞ്ഞങ്ങാട് നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ രജേഷിന്റെ ചിത്രങ്ങൾ വ്യവസായ വകുപ്പിന്റെ സ്റ്റാളിൽ പ്രദർശിപ്പിച്ചിരുന്നു. കുടുംബശ്രീ ജില്ലാ കോ ഒാർഡിനേറ്ററുടെ നിർദേശത്ത തുടർന്ന് കണ്ണൂരിൽ നടന്ന ദേശീയ സരസ് മേളയിലും കാസർകോടിനെ പ്രതിനിധീകരിച്ച് ചിത്രങ്ങൾ പ്രദർശിപ്പിച്ചു.ഭാര്യ ലതിയും മക്കളും ചിത്രവരയിൽ സജീവമാണ്.തലസ്ഥാനത്തെ സരസ് മേളയിൽ പ്രദർശിപ്പിക്കുന്നതിലേറെയും ലതിയുടെ ചിത്രങ്ങളാണ്.നാലു ദിവസം വേണ്ടിവരും ഓരോ ചിത്രവും പൂർത്തിയാക്കാൻ. രാജേഷ് ആദ്യദിവസം ചിത്രങ്ങൾ തലസ്ഥാനത്തെത്തിച്ച് മടങ്ങിയിരുന്നു. സ്റ്റാളിന്റെ പൂർണ ഉത്തരവാദിത്വം ലതിക്കാണ്.ചിത്രങ്ങൾ കാണാൻ ആളുകളെത്തുന്നുണ്ടെങ്കിലും കച്ചവടം കുറവാണെന്ന സങ്കടവുമുണ്ടിവർക്ക്. 500 മുതൽ 5000 രൂപവരെയുള്ള ചിത്രങ്ങളാണ് ഇവിടെയുള്ളത്. രാജേഷ് ഫാർമ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലെ ജീവനക്കാരനാണ്.ഏച്ചിക്കൊവ്വലിലെ ടി.വി ജാനകിയുടെ മകനാണ്.അനുചന്ദ്, മൃണാൾ കൃഷ്ണ എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |