# ഒരാൾ പിടിയിൽ
കോഴിക്കോട് : ലഹരി മാഫിയക്കെതിരായ പൊലീസ് നടപടി ജില്ലയിൽ തുടരുന്നു. ആഘോഷങ്ങളോടനുബന്ധിച്ച് മയക്കുമരുന്ന് കടത്ത് വ്യാപകമാകുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ആമോസ് മാമ്മൻ നഗരത്തിൽ വാഹനപരിശോധനകൾ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ സിറ്റി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളാണ് ജില്ലയിൽ സ്വീകരിച്ചുവരുന്നത്.
നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ കഞ്ചാവ് സ്‌കൂട്ടറിലെത്തി വിൽപന നടത്തുന്ന പുതിയപാലം സ്വദേശി ദുഷ്യന്തനെ മെഡിക്കൽ കോളേജ് പൊലീസും ഡൻസാഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടികൂടി. നാർക്കോട്ടിക് സെൽ അസി.കമ്മിഷണർ ജയകുമാറിനാണ് ഡൻസാഫിന്റെ ചുമതല. വിൽപനയ്ക്കായി സൂക്ഷിച്ച നിരവധി കഞ്ചാവ് പൊതികളാണ് പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തത്. പൊലീസിന്റെ കണ്ണുവെട്ടിച്ച് മായനാട് നടപ്പാലത്താണ് പ്രതി താമസിച്ചുവരുന്നത്. തമിഴ്‌നാട്ടിൽ നിന്നും ഇടനിലക്കാർ വഴി കേരളത്തിലെത്തിക്കുന്ന കഞ്ചാവ് ഇത്തരം ചെറുകിട വിൽപനക്കാരാണ് നാനാതുറകളിലും എത്തിക്കുന്നത്. ഇരുപതോളം കേസുകളിൽ പ്രതിയാണ് പിടിയിലായ ദുഷ്യന്തൻ. വിൽപനയ്ക്കായി കൊണ്ടുവന്ന 475 ഗ്രാം കഞ്ചാവാണ് അന്വേഷണസംഘം പ്രതിയിൽ നിന്നും കണ്ടെടുത്തത്.
മെഡിക്കൽ കോളേജ് പൊലീസ് സബ്ബ് ഇൻസ്‌പെക്ടർ രമേഷ് കുമാർ ഡൻസാഫ് അസി.സബ് ഇൻസ്‌പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനപരിശോധന നടന്നത്. ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഡൻസാഫ് അംഗങ്ങളായ കാരയിൽ സുനോജ്, അർജുൻ അജിത്ത് മെഡിക്കൽ കോളേജ് പൊലീസ് സബ് ഇൻസ്‌പെക്ടർ അജിത് കുമാർ സിവിൽ പോലീസ് ഓഫീസർമാരായ രാരീഷ്, പ്രമോദ് എന്നിവർ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |