ചെങ്ങന്നൂർ: കാഴ്ചയുടെ പരിമിതിയെ സംഗീതം കൊണ്ട് മറികടന്ന ഗോപകുമാറും സുധാമണിയും ഒന്നായി. ജന്മനാ അന്ധരായ കോട്ടയം തിടനാട് കൃഷ്ണകൃപയിൽ ഗോപകുമാറും (49), ചെങ്ങന്നൂർ മുളക്കുഴ തൈനിൽക്കുന്നതിൽ വീട്ടിൽ സുധാമണിയും (47) ഇന്നലെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ വിവാഹിതരായി. ഇരുവർക്കും 10 ശതമാനം മാത്രമാണ് കാഴ്ചശക്തിയുള്ളത്.
വർഷങ്ങൾക്കു മുൻപ് ഗോപകുമാർ സ്വാതിതിരുനാൾ സംഗീത കോളേജിൽ പഠിക്കുന്ന വേളയിൽ സംഗീത ക്ലാസുകൾ എടുത്തിരുന്നു. അന്ന് ക്ലാസിൽ ശിഷ്യയായി സുധാമണിയുമുണ്ടായിരുന്നു. എന്നാൽ വിവാഹ ആലോചന വേളയിലാണ് ഇക്കാര്യം ഇരുവരുമറിയുന്നത്. മറിയപ്പള്ളി ഗോപകുമാർ എന്ന പേരിൽ 700ലേറെ വേദികളിൽ സംഗീതകച്ചേരി അവതരിപ്പിച്ചിട്ടുണ്ട്.
ഗോപകുമാർ കാളകെട്ടി അസീസീ അന്ധവിദ്യാലയത്തിൽ സംഗീത അദ്ധ്യാപകനാണ്. സംഗീതത്തിൽ എം.എ ബിരുദധാരിയായ സുധാമണി നിലവിൽ ആകാശവാണിയിലെ ബി ഗ്രേഡ് ആർട്ടിസ്റ്റാണ്. വീട്ടിൽ സംഗീത ക്ലാസ് എടുക്കുന്നുണ്ട്. ഗോപകുമാർ കാഴ്ച പരിമിതരുടെ ദേശീയ സംഘടനയായ സക്ഷമയുടെ സംസ്ഥാന കമ്മിറ്റിയംഗമാണ്. ആർ.എസ്.എസ് മുൻ അഖില ഭാരതീയ കാര്യകാരിസദസ്യൻ എസ്. സേതുമാധവൻ അടക്കമുള്ള രാഷ്ട്രീയ സാംസ്‌കാരിക സാമൂഹ്യ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |