തൃശൂർ: വെടിക്കെട്ട് കമ്പക്കാർക്ക് ആഹ്ലാദം പകർന്ന് തൃശൂർ പൂരം സമ്പിൾ, പൂരം വെടിക്കെട്ടുകൾക്ക് അനുമതി. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജൻസിയായ പെസോയാണ് അനുമതി നൽകിയത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നൽകിയ അപേക്ഷ പെസോ അംഗീകരിക്കുകയായിരുന്നു.
പൊട്ടിക്കുന്ന സാമ്പിളുകൾ നേരത്തെ പരിശോധനയ്ക്കു നൽകണമെന്നായിരുന്നു ആദ്യം പെസോ ആവശ്യപ്പെട്ടത്. തുടർന്നു സുരേഷ് ഗോപി എം.പിയാണ് ഇതിലെ പ്രായോഗിക പ്രശ്‌നം പെസോക്ക് മുന്നിൽ ചൂണ്ടിക്കാട്ടിയത്. തുടർന്ന് പൊട്ടിക്കുന്നതിനു മുൻപു വെടിക്കെട്ടുപുരയിലും നിർമാണ സ്ഥലത്തും വച്ചു സാമ്പിൾ എടുക്കാമെന്ന നിർദേശം ഒടുവിൽ അംഗീകരിക്കുകയായിരുന്നു.
ജില്ലാ ഭരണകൂടവുമായി പെസോ അധികൃതർ ചർച്ച നടത്തിയിരുന്നു. വർഷങ്ങൾക്കു ശേഷമാണ് അനിശ്ചിതത്വങ്ങളും വിവാദങ്ങളും ഇല്ലാതെ തൃശൂർ പൂരം വെടിക്കെട്ടിനും സാമ്പിളിനും അനുമതി ലഭിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണളോടെയായിരുന്നു പൂരം നടത്തിയത്.
ഇത്തവണ കൊവിഡ് പ്രോട്ടോകോൾ എടുത്തുകളഞ്ഞ സാഹചര്യത്തിൽ തൃശൂർ പൂരത്തിന് പുരുഷാരം നിറയുമെന്നാണ് വിലയിരുത്തൽ. പൂരത്തിന് എത്തുന്നവർ മാസ്‌ക് ഉപയോഗിക്കണമെന്നാണ് പ്രധാന നിർദ്ദേശം.
ഇരു വിഭാഗങ്ങൾക്കും കന്നിക്കാർ
ഇത്തവണ പൂരം വെടിക്കെട്ടിന് പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾക്ക് വെടിക്കോപ്പുകൾ ഒരുക്കുന്നത് പുതിയ ലൈസൻസികളാണ്. തിരുവമ്പാടി വിഭാഗത്തിന് നേരത്തെ ലൈസൻസിയായിരുന്ന സുരേഷിന്റെ ഭാര്യ ഷീലയുടെ നേതൃത്വത്തിലാണ് കമ്പക്കെട്ട് ഒരുക്കുന്നതെങ്കിൽ പാറമേക്കാവ് വിഭാഗത്തിന് ചാലക്കുടി സ്വദേശി വർഗീസാണ് വെടിക്കെട്ട് ഒരുക്കുന്നത്. നേരത്തെ തന്നെ പെസോയുടെ അംഗീകാരം ലഭിച്ചതിനാൽ ഒരുക്കങ്ങൾ മുൻകൂട്ടി തന്നെ ആരംഭിക്കാൻ സാധിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.
വെടിക്കെട്ട്
മേയ് പത്തിനാണ് പൂരം. സാമ്പിൾ വെടിക്കെട്ട് എട്ടിന് രാത്രി ഏഴിനും പൂരം വെടിക്കെട്ട് 11നു പുലർച്ചെ മൂന്നിനും നടക്കും.
അനുമതി കിട്ടിയത്
പെസോയുടെ നിർദ്ദേശ പ്രകാരം എല്ലാ സുരക്ഷയും ഏർപ്പെടുത്തിയാകും പൂരം വെടിക്കെട്ടും സാമ്പിളും നടത്തുക.
- ജി. രാജേഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |