വൈക്കം . മാനത്ത് കാറ് കയറിയാൽ കർഷകർക്ക് ആധിയാണ്. വേനൽ മഴ ശക്തമായതോടെ കൊയ്യാൻ പാകമായ ഏക്കറുകണക്കിന് പാടത്തെ നെല്ല് വെള്ളത്തിലാവുമോയെന്നാണ് ഭയം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയെതുടർന്ന് പല പാടശേഖരങ്ങളിലും കൊയ്ത്ത് യന്ത്രങ്ങൾ താഴ്ന്നു. പാടത്ത് പ്രവർത്തിക്കുന്ന മറ്റ് യന്ത്രങ്ങൾ കൊണ്ടുവന്ന് കെട്ടിവലിച്ചാണ് താഴുന്ന കൊയ്ത്ത് യന്ത്രങ്ങൾ ചതുപ്പിൽ നിന്നും കരകയറ്റുന്നത്. വൈക്കം നഗരസഭയുടെ 8ാം വാർഡിൽപ്പെട്ട നാറാണത്ത് ബ്ലോക്കിലെ കർഷകർക്ക് വൻനഷ്ടമാണ് സംഭവിച്ചത്. വിളവെടുപ്പ് ഉത്സവം ആഘോഷിക്കാൻ കൊയ്ത്തിനായി കൊണ്ടുവന്ന മെഷീൻ പാടശേഖരത്തിൽ താഴ്ന്ന് പോയി. മെഷീൻ കയറ്റാൻ താമസം നേരിട്ടപ്പോൾ കൊയ്ത്ത് മുടങ്ങി. പിറ്റേ ദിവസം കൊയ്ത്തിനായി വെറെ മെഷീൻ ഏർപ്പാട് ചെയ്‌തെങ്കിലും ഓർക്കാപ്പുറത്തുണ്ടായ കനത്ത മഴ എല്ലാ പ്രതിക്ഷകളും തകർത്തു. കതിരുകൾ വീണ് വെള്ളത്തിൽ മുങ്ങിയതോടെ കൊയ്യാൻ മാർഗമില്ലാതായി. വിളവെത്തിയ നെൽച്ചെടികൾ രണ്ടു ദിവസമായി പാടശേഖരത്ത് വെള്ളത്തിൽ അടിഞ്ഞു കിടക്കുകയാണ്. ഇക്കുറി മികച്ച വിളവായിരുന്നു നാറാണത്ത് ബ്ലോക്കിൽ. 22 ഏക്കറിലെ കൃഷിപൂർണമായും പാഴാകാതെ മികച്ച വിളവിലെത്തിയ സാഹചര്യത്തിലാണ് കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ വിളവെടുപ്പുത്സവത്തിന് പരിപാടി ആവിഷ്‌ക്കരിച്ചത്.
പാടങ്ങളിൽ വലിയ ഗർത്തം.
പോത്തുകൾ ഇറങ്ങിയും കന്നുകാലികളെ കെട്ടിയും പാടശേഖരത്തുണ്ടായ വലിയ ഗർത്തങ്ങളാണ് മെഷീൻ താഴ്ന്നു പോകാൻ കാരണമായതെന്ന് പാടശേഖര നെല്ലുത്പാദക സമിതി ഭാരവാഹികൾ പറഞ്ഞു. കൊയ്ത്തിനായി മറ്റൊര് മെഷീൻ കൊണ്ടുവന്നെങ്കിലും കനത്ത മഴ പാടശേഖരത്തെ വെള്ളത്തിൽ മുക്കി. അതോടെ അടിഞ്ഞുപോയ നെല്ലും വെള്ളത്തിലായി. 14 ലക്ഷം രൂപയുടെ നഷ്ടം ഇതുമൂലം ഉണ്ടായെന്ന് പ്രസിഡന്റ് ജോസഫ് മറ്റപ്പള്ളിയും, സെക്രട്ടറി രാമചന്ദ്രൻ അരുൺ നിവാസും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |