പത്തനംതിട്ട: വേനൽമഴ ശക്തമായതോടെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെ യാത്രക്കാരുടെ ദുരിതം തുടങ്ങി. ബസ് സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിക്കായി നൽകിയിട്ടുള്ള ഭാഗങ്ങൾ നിറയെ ചെളിക്കുഴികളും വെള്ളക്കെട്ടുമായി. ഇതോടെ യാത്രക്കാർക്ക് ബസുകളിൽ കയറാനോ ഇറങ്ങാനോ ആകാത്ത സ്ഥിതിയാണ്. പുതിയ ബസ് സ്റ്റാൻഡ് നിർമ്മാണം ഏറെക്കുറെ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും യാത്രക്കാർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ ബസിൽ കയറാൻ ഏറെ ബുദ്ധിമുട്ടണം.
അന്തർ സംസ്ഥാന ബസുകളടക്കമുള്ളവ ഇവിടെനിന്ന് പുറപ്പെടുന്നുണ്ട്. രാത്രികാലങ്ങളിൽ സ്റ്റാൻഡിനുള്ളിൽ ലൈറ്റില്ലാത്തതിനാൽ യാത്രക്കാർ കുഴിയിൽ വീഴാറുണ്ട്.
ചെളിക്കുഴിയിൽ വീഴാതെ സ്റ്റാൻഡിലൂടെ നടന്നുനീങ്ങാൻ പ്രയാസമാണ്. മുമ്പ് മഴ തുടങ്ങുന്നതിനു മുമ്പായി മക്കിട്ട് സ്റ്റാൻഡിലെ കുഴികൾ അടയ്ക്കുമായിരുന്നു. ഇത്തവണ വേനൽമഴ നേരത്തെ എത്തിയതിനാൽ അതിന് കഴിഞ്ഞില്ല. യാത്രക്കാരുടെ വസ്ത്രങ്ങളിലും ബാഗുകളിലും ചെളി പുരളുന്നന്നുമുണ്ട്. ചെളിവെള്ളം തെറിച്ചും ബുദ്ധിമുട്ടുണ്ടാകുന്നു
പത്തനംതിട്ട നഗരസഭയുടെ നിയന്ത്രണത്തിലുള്ള ബസ് സ്റ്റാൻഡ് യാർഡാണ് വർഷങ്ങളായി കെ.എസ്.ആർ.ടി.സി ഉപയോഗിക്കുന്നത്. താൽകാലികമായാണ് മുനിസിപ്പൽ സ്റ്റാൻഡ് കെ.എസ്.ആർ.ടി.സിക്ക് നൽകിയത്. ഇതിനിടെ സ്റ്റാൻഡിലെ ഒരു യാർഡ് പുനർ നിർമ്മിച്ചിരുന്നു. മറ്റു യാർഡുകളും പുനർനിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. എന്നാൽ കെ.എസ്.ആർ.ടി.സി പുതിയ സ്റ്റാൻഡിലേക്ക് പൂർണമായി മാറ്റാതെ നഗരസഭയ്ക്ക് പണികൾ ആരംഭിക്കാനാകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |