കോട്ടയം. വറ്റിവരണ്ടുണങ്ങിയ അരുവിക്കുഴി വെള്ളച്ചാട്ടത്തിന് ജീവശ്വാസമായി വേനൽമഴയെത്തി. നൂറടി ഉയരത്തിൽ നിന്ന് പാറക്കെട്ടുകളിലൂടെ തട്ടുതട്ടായി താഴേയ്ക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിയിരുന്നത്. വേനലാകുന്നതോടെ നിലയ്ക്കുന്ന ടൂറിസം പദ്ധതി മൺസൂണിലാണ് സാധാരണയായി വീണ്ടും സജീവമാകുക.
വേനൽക്കാലത്ത് വെള്ളച്ചാട്ടം കാണാൻ കഴിയില്ലെങ്കിലും വിശ്രമിക്കുന്നതിനും പുസ്തകങ്ങൾ വായിക്കുന്നതിനും നിരവധി പേർ ഇവിടെയെത്താറുണ്ട്. ഇങ്ങനെയെത്തുന്ന സഞ്ചാരികൾക്കായി പ്രവേശനകവാടത്തിലെ മുറിയിൽ ലൈബ്രറിയും ഒരുക്കിയിട്ടുണ്ട്. കൊവിഡും ലോക്ക്ഡൗണും മൂലം രണ്ട് വർഷം ടൂറിസംകേന്ദ്രം പൂട്ടിയിട്ടിരിക്കുകയായിരുന്നു. നാശത്തിന്റെ വക്കിലായിരുന്ന വെള്ളച്ചാട്ടത്തിനാണ് നിലവിൽ ജീവൻവച്ചു തുടങ്ങിയത്. ടൂറിസം കേന്ദ്രങ്ങൾ സഞ്ചാരികൾക്ക് പൂർണമായി തുറന്നു കൊടുത്തതോടെയും അവധിക്കാലമായതിനാലും ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടെന്ന് അധികൃതർ പറയുന്നു. വേനൽമഴ കടുത്തതോടെ, വെള്ളച്ചാട്ടത്തിനും ഭംഗിയേറി.
പ്രവേശനകവാടത്തിലെ പടികളും ചെറിയ കൂടാരങ്ങളും ഇരിപ്പിടങ്ങളും അരുവിയ്ക്ക് കുറുകെയുള്ള പാലവും പാറക്കല്ലുകളുമെല്ലാം വിടുത്തെ ആകർഷണമാണ്. ബാരിക്കേഡ് മാതൃകയിലുള്ള പടികൾക്കിടയിലെ വലിയ മരങ്ങളും പച്ചപ്പും ഫോട്ടോ ഷൂട്ടുകാർക്കും പ്രിയങ്കരമാണ്. തൂക്കുപാലത്തിനു സമാനമായ പാലത്തിന്റെ മദ്ധ്യഭാഗത്തുനിന്നാൽ വെള്ളച്ചാട്ടം പൂർണ്ണമായി കാണാൻ സാധിക്കും.
സേവ് ദ ഡേറ്റ്, ന്യൂജെൻ ഫോട്ടോഷൂട്ട് എന്നിവയ്ക്കായി നിരവധി പേർ ഇവിടെയെത്തുന്നുണ്ട്. 26 രൂപയാണ് പ്രവേശന ഫീസ്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവേശനം. അടിസ്ഥാന സൗകര്യങ്ങളും സ്റ്റേജുകളും ക്വാർട്ടേഴ്‌സ് മാതൃകയിലുള്ള കെട്ടിടങ്ങളും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. മെയ്, ജൂൺ, ജൂലായ്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് കൂടുതൽ തിരക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |