വിഷുവിനും ശമ്പളമില്ലാതെ ജീവനക്കാർ
കണ്ണൂർ: സംവിധായകൻ എ.ബി.രാജിന്റെ സൂപ്പർ ഹിറ്റ് സിനിമയായ കണ്ണൂർ ഡിപ്പോയിലെ കണ്ണൂർ- തിരുവനന്തപുരം കെ.എസ്.ആർ.ടി.സി ഡീലക്സ് ബസ് ഓർമ്മയിലേക്ക്. പ്രേംനസീറും ഷീലയും അടൂർ ഭാസിയും തകർത്തഭിനയിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് ത്രില്ലർ സിനിമയുടെ ഓർമ്മ പേറുന്ന ഡീലക്സ് ബസ് അടുത്ത ആഴ്ചയോടെ ഓട്ടം നിർത്തും.
പ്രതിദിനം അരലക്ഷത്തിലേറെ വരുമാനവുമുള്ള അഭിമാന ബസാണ് ഓട്ടം അവസാനിപ്പിക്കുന്നത്.
ഇതിന് പകരമുള്ള സ്വിഫ്റ്റ് വൈകിട്ട് 5.45ന് തിരുവനന്തപുരത്തേക്ക് തിരിക്കും. പിറ്റേന്ന് രാവിലെ ആറിന് തിരുവനന്തപുരത്തെത്തും. അവിടെനിന്ന് വൈകീട്ട് 6.30നാണ് പുറപ്പെടുന്നത്. ഡീലക്‌സിന്റെ സമയത്ത് വൈകിട്ട് 5.30ന് സ്വിഫ്റ്റ് സർവിസ് നടത്തുമെന്നായിരുന്നു മുൻ ഉത്തരവ്. എന്നാൽ, കഴിഞ്ഞ ദിവസം കണ്ണൂർ ഡീലക്‌സിന് പുറകിലായി 5.45ന് പോകാനാണ് നിർദേശം ലഭിച്ചതെന്ന് സ്വിഫ്റ്റ് ജീവനക്കാർ പറയുന്നു.1967 ലാണ് കണ്ണൂർ ഡീലക്സ് ബസ് സർവീസ് തുടങ്ങിയത്. അന്ന് 28 സീറ്റുള്ള ബെൻസായിരുന്നു സർവീസ് നടത്തിയത്.
കെ- സ്വിഫ്റ്റിലേക്ക് എട്ട് സർവീസുകൾ
കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര ബസുകൾക്കായുള്ള പുതിയ കമ്പനിയായ കെ -സ്വിഫ്റ്റിലേക്ക് മാറുന്നത് കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലെ എട്ട് സർവീസുകൾ. കണ്ണൂരിൽ ആറ് തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിലെ ബംഗളൂരു സർവീസുകളുമാണ് സ്വിഫ്റ്റിലേക്ക് മാറുന്നത്.
രണ്ടിന്റെയും സമയം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. കണ്ണൂരിൽനിന്ന് ബംഗളൂരു (രാത്രി 9.30), ബംഗളൂരു ഡീലക്‌സ് (രാത്രി 7.00), കണ്ണൂർ തിരുവനന്തപുരം ഡീലക്‌സ്(5.30), മധുര (വൈകീട്ട് 6.15) തുടങ്ങിയ നിലവിൽ ഓടുന്ന സർവീസുകളും വൈകിട്ട് ആറിന് പുതുച്ചേരിയിലേക്കുള്ള പുതിയ സർവീസുമാണ് സ്വിഫ്റ്റിലേക്ക് മാറുന്നത്.
വിഷുവോ, ഓണമല്ലേ നമ്മുടെ ഉത്സവം
ബസുകളിലും റൂട്ടുകളിലും പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുമ്പോഴും ഇന്നലെ വരെ ശമ്പളം ജീവനക്കാർക്ക് ശമ്പളം നൽകിയില്ല. വിഷുവെത്തിയിട്ടും ശമ്പളം നൽകാത്ത നടപടിയിൽ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്. ഓണമാണ് കേരളത്തിന്റെ ദേശീയ ഉത്സവമെന്നും വിഷു അത്തരമൊരു ആഘോഷമല്ലെന്നുമാണ് അധികൃതരുടെ നിലപാട്. സംസ്ഥാനത്ത് മൊത്തം ശമ്പളവും പെൻഷനുമായി ഒരു മാസം 140 കോടി രൂപ വേണം. ശമ്പളം മാത്രം 80 കോടിയോളം വരും. ജീവനക്കാരിൽ പിടിച്ച വായ്പയും മറ്റുമായി 9.5 കോടി വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് അടക്കാനുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |