കോട്ടയം. വേമ്പനാട്ടുകായൽ സംവിധായകൻ ജയരാജിന് സമ്മാനിച്ച മുത്തായിരുന്നു കുമരകം വാസവൻ. തനി കുട്ടനാട്ടുകാരനായ നായകനെ തേടി കായൽക്കരയിൽ നിൽക്കുമ്പോൾ കൊതുമ്പു വള്ളം തുഴഞ്ഞ് കൺമുന്നിലേയ്ക്ക് വാസവനെത്തി. ദേശീയ അവാർഡ് നേടി ഒറ്റാൽ ശ്രദ്ധേയമായപ്പോൾ കൊമ്പൻമീശ പിരിച്ച് വാസവനും പ്രശസ്തിയുടെ കൊടുമുടിയിലെത്തി.
വേമ്പനാട്ട് കായൽപോലെയായിരുന്നു കുമരകം പുളിക്കിയിൽ വാസവനും. മറയും ഒളിയുമില്ല. ഉള്ളിലുള്ളത് പുറത്ത് കാട്ടും. ആനപ്പാപ്പാനും മത്സ്യത്തൊഴിലാളിയും ഒടുവിൽ സിനിമാ നടനും. പക്ഷേ, ജീവിത വേഷങ്ങളൊന്നും വാസവന് ഉള്ളുതുറന്ന് ചിരിക്കാനുള്ള വക നൽകിയില്ല. വർഷങ്ങൾ നീണ്ട പാപ്പാന്റെ ജോലി ഉപേക്ഷിച്ചായിരുന്നു കായലിൽ മീൻ പിടിക്കാൻ ഇറങ്ങിയത്. ആനയ്ക്ക് നെറ്റിപ്പട്ടം പോലെ മുഖത്തിന് അലങ്കാരമേകുന്ന നീട്ടിപ്പിരിച്ച മീശയും കഴുത്തിലെ നീളൻ മാലയും തോർത്തും കൈലിയുമണിഞ്ഞ വാസവനെന്ന പച്ചമനുഷ്യൻ. കായലിലൂടെ വള്ളം തുഴഞ്ഞു പോകുന്ന വാസവനെ യാദൃശ്ചികമായി കാണാനിടയായ ജയരാജ് തന്റെ സിനിമയിലെ നായകനായി തീരുമാനിക്കുകയായിരുന്നു. ചിത്രം ബെർലിൻ ചലച്ചിത്രോത്സവത്തിൽ ക്രിസ്റ്റൽ ബിയറും ഐ.എഫ്.എഫ്.കെയിൽ സുവർണചകോരവുമടക്കം അനവധി പുരസ്‌കാരങ്ങൾ നേടി.
പരാധീനതകൾ തീർത്ത ജീവിതം തിരിച്ചുപിടിക്കാൻ ജയരാജ് ഒറ്റാലെന്ന പേരിൽ ഒരു വള്ളം സമ്മാനിച്ചെങ്കിലും അധികം വൈകാതെ അതുവിൽക്കേണ്ടിയും വന്നു. ശരീരമാസകലം ചൊറിഞ്ഞ് തൊലിയിളകുന്ന രോഗം സദാ അലട്ടിയപ്പോഴും പുതിയൊരു വള്ളമെന്ന സ്വപ്നം വാസവൻ മനസിന്റെ കോണിൽ ഒളിപ്പിച്ചു. ചികിത്സയുടെ ഭാഗമായി മുടിമുറിച്ചു. ഒരിക്കലും മുറിച്ചുമാറ്റില്ലെന്ന് പറഞ്ഞ് അരനൂറ്റാണ്ടിലേറെ വളർത്തിയ കൊമ്പൻമീശയും ഇടയ്ക്ക് മുറിച്ചു. ''ആരുടേയും കടക്കാരനായി മരിക്കാൻ വയ്യ. മകൻ ഷാജുലാലിനായി ഒരു വള്ളം വാങ്ങണം''. അവസാനം കണ്ടപ്പോഴും വാസവൻ ചേട്ടൻ ഇങ്ങനെയാണ് പറഞ്ഞത്. പക്ഷേ ആ ആഗ്രഹം മാത്രം പൂർത്തിയാക്കിയില്ല.
സംവിധായകൻ ജയരാജ് പറയുന്നു.
'' ഒറ്റാലിന്റെ കഥ മനസിൽ വന്നപ്പോഴേ, നായകനെ പ്രകൃതി തരുമെന്ന് ഉറപ്പുണ്ടായിരുന്നു. അതുപോലെ സംഭവിക്കുകയും ചെയ്തു. ജീവിതാനുഭവങ്ങളായിരുന്നു വാസവൻ ചേട്ടന്റെ ബലം. ആ അനുഭവങ്ങളാണ് ഒറ്റാലിൽ കരുത്തായത്''
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |