പാലക്കാട്: വിഷു, ഈസ്റ്റർ, റംസാൻ ഉത്സവകാലത്തോടനുബന്ധിച്ച് വിപണികൾ സജീവമായതോടെ കൃത്രിമ വിലക്കയറ്റം തടയാൻ വിവിധ വകുപ്പുകൾ സംയുക്തമായി ജില്ലയിൽ നടത്തുന്ന പരിശോധനയിൽ 12 സ്ഥാപനങ്ങൾക്കെതിരെ ക്രമക്കേട് കണ്ടെത്തി. ചിറ്റൂർ താലൂക്കിൽ ഏഴും പാലക്കാട് താലൂക്കിൽ അഞ്ച് സ്ഥാപനങ്ങളിലുമാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ലീഗൽ മെട്രോളജി വിഭാഗം പിഴ ഉൾപ്പെടെയുള്ള തുടർ നടപടികൾ പിന്നീട് സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
ഏപ്രിൽ നാലിനാണ് ജില്ലയിൽ പരിശോധന ആരംഭിച്ചത്. പൊതുവിതരണ ഉപഭോക്തൃവകുപ്പ്, ലീഗൽമെട്രോളജി, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ഇതിന്റെ ഭാഗമായി പാലക്കാട്, ചിറ്റൂർ, മണ്ണാർക്കാട്, പട്ടാമ്പി, ഒറ്റപ്പാലം, ആലത്തൂർ തുടങ്ങിയ ആറ് താലൂക്കുകളിലായി 'ജാഗ്രതാ ഡ്രൈവ് ' എന്ന പേരിലാണ് ആറ് സ്‌ക്വാഡുകളായി പരിശോധന നടക്കുന്നത്.
അവശ്യവസ്തുക്കളുടെ വിലക്കയറ്റം, ഹോട്ടൽ ഭക്ഷണങ്ങളുടെ ഗുണനിലവാരം, വില എന്നിവ കൃത്യമായി പരിശോധിക്കുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. പാലക്കാട് താലൂക്കിൽ 16 സ്ഥാപനങ്ങളിലും ചിറ്റൂർ- 13, മണ്ണാർക്കാട്- 7, പട്ടാമ്പി- 5, ഒറ്റപ്പാലം- 5, ആലത്തൂർ- 5 എന്നിങ്ങനെയാണ് ഇതുവരെ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കും. വിഷുവിനും ഈസ്റ്ററിനും പിന്നാലെ റംസാൻ കൂടി വരുന്നത് മുന്നിൽകണ്ട് പല കടകളിലും പൂഴ്ത്തിവയ്പ്പും വില വർദ്ധനയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് പരിശോധന ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |