ഗുരുവായൂർ: വിഷുക്കണി ദർശിച്ച് സായൂജ്യമടയാൻ ഗുരുവായൂരിൽ വൻ ഭക്തജനതിരക്ക്. വ്യാഴാഴ്ച രാത്രിയോടെ വിഷുക്കണി കാണാനുള്ളവരുടെ തിരക്ക് ക്ഷേത്ര നഗരിയിൽ പ്രകടമായി. രാത്രി ക്ഷേത്ര നട അടച്ചതോടെ ഇന്ന് കണി കാണാനായി ഭക്തർ വരിയിൽ സ്ഥാനമുറപ്പിച്ചിരുന്നു. മൂലവിഗ്രഹത്തിന്റെ വലതുഭാഗത്ത് മുഖമണ്ഡപത്തിലായിരുന്നു കണിയൊരുക്കിയത്. ഗുരുവായൂരപ്പന്റെ ശീവേലിത്തിടമ്പും ഉരുളിയിൽ ഉണങ്ങല്ലരി, ഗ്രന്ഥം, അലക്കിയ വസ്ത്രം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണ്ണം, പുതുപ്പണം, ചക്ക, മാങ്ങ, വെള്ളരി, നാളികേരം എന്നിവയുമായിരുന്നു കണിക്കോപ്പുകൾ.
മേൽശാന്തി തിയ്യന്നൂർ കൃഷ്ണചന്ദ്രൻ നമ്പൂതിരിയാണ് പുലർച്ചെ ശ്രീലകത്ത് പ്രവേശിച്ച് ആദ്യം ഗുരുവായൂരപ്പനെ കണികാട്ടുക. ക്ഷേത്രത്തിൽ ഇന്ന് വിഷു വിളക്ക് സമ്പൂർണ്ണ നെയ്യ് വിളക്കായി ആഘോഷിക്കും. ലണ്ടൻ വ്യവസായിയായിരുന്ന പരേതനായ ഗുരുവായൂർ സ്വദേശി തെക്കുമുറി ഹരിദാസിന്റെ വക വഴിപാടായാണ് എല്ലാ വർഷവും ക്ഷേത്രത്തിൽ വിഷുവിളക്ക് ആഘോഷിക്കുന്നത്. രാത്രിവിളക്കിന് മേളത്തിന്റെ അകമ്പടിയിൽ ഗുരുവായൂരപ്പൻ എഴുന്നള്ളുമ്പോൾ ആയിരക്കണക്കിന് ദീപങ്ങൾ നറുനെയ്യിൽ തെളിയും.
സംസ്കൃത കോളേജിൽ മദർതെരേസയുടെ ചിത്രവും
തൃശൂർ: ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ കേന്ദ്രീയ സംസ്കൃത സർവകലാശാലയുടെ ഗുരുവായൂർ കാമ്പസിൽ മദർതെരേസയുടെ ചിത്രം സ്ഥാപിച്ചു. പി.ടി.കുരിയാക്കോസ് മാസ്റ്റർ, സംസ്കൃതം പഠിപ്പിക്കാനായി, 113 വർഷം മുൻപ് പാവറട്ടിയിൽ സ്ഥാപിച്ച് കേന്ദ്രസർക്കാരിന് സൗജന്യമായി കൈമാറിയതാണ് ഈ സംസ്കൃത കലാലയം. കോളേജിന്റെ പുറനാട്ടുകരയിലുള്ള ആസ്ഥാന മന്ദിരത്തിലാണ് ലോകപ്രശസ്തരായ മറ്റ് മഹദ്വ്യക്തികളുടെ ചിത്രങ്ങൾക്കൊപ്പം, മദർതെരേസയുടെ ചിത്രവും സ്ഥാനം പിടിച്ചത്. ഇന്ത്യയിൽ കേന്ദ്രസർക്കാരിന്റെ കീഴിൽ 10 സംസ്കൃത കോളേജുകളാണുള്ളത്. പഴക്കത്തിൽ ഒന്നാമത് പുരി കോളേജാണ്. രണ്ടാം സ്ഥാനം പാവറട്ടി കോളേജും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |