കോട്ടയം . കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ കാനഡയും യു.കെയും ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനും ജോലിക്കും സാഹചര്യം അനുകൂലമായി. ജില്ലയിൽ ഐ ഇ എൽ ടി എസ്, ഒ ഇ ടി കോഴ്സുകൾ പഠിപ്പിക്കുന്ന പ്രൊഫഷണൽ സ്ഥാപനങ്ങളിൽ തിരക്കും കൂടി. പഠനം കഴിഞ്ഞാലും എട്ടുവർഷം കൂടി താമസിക്കാൻ വിസ ലഭിക്കുന്നതും ഉയർന്ന ശമ്പളത്തോടെയുള്ള തൊഴിൽ സാദ്ധ്യതയുമാണ് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയുടെ പ്രധാന ആകർഷണം. അതിനാൽ ഇവിടെ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുതലാണ്. കാനഡയിലെ വിവിധ സ്ഥാപനങ്ങളും സർവകലാശാലകളും പ്രവേശനനടപടി ആരംഭിച്ചിട്ടുണ്ട്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം കോഴ്‌സുകൾക്കാണ് അവസരമുള്ളത്. കൊവിഡിൽ രാജ്യങ്ങൾ അടച്ചിട്ടതുകാരണം കഴിഞ്ഞ വർഷം പ്രവേശനം നേടിയവർ കുറവായിരുന്നു.
പഠനത്തിനൊപ്പം ജോലി.
പാർട്ട് ടൈം ജോലി ചെയ്ത് പഠനത്തിനും മറ്റ് ചെലവുകൾക്കുമുള്ള പണം കണ്ടെത്താം. ഹോസ്റ്റൽ ഫീസും മറ്റ് ചെലവുകളും ചിലപ്പോൾ വീട്ടിലേയ്ക്ക് നിശ്ചിത തുകയും നൽകാനാവും. പഠന ശേഷം സ്ഥിരം ജോലിയും. കാനഡ, യു.കെ. തുടങ്ങിയ രാജ്യങ്ങളിൽ പഠനമെന്നത് ജില്ലയിൽ പുതുതലമുറയിൽ ട്രെൻഡായി മാറി.
ഇംഗ്ളീഷ് കോഴ്സ്.
ഐ ഇ എൽ ടി എസ്, ഒ ഇ ടി എന്നിവയുടെ സ്കോറാണ് പ്രധാനം. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യമാണ് അളക്കുന്നത്. വിദേശ രാജ്യങ്ങളിൽ ജോലിക്ക് അല്ലെങ്കിൽ ഉപരിപഠനം, അതുമല്ലെങ്കിൽ സ്ഥിരം വിസ എന്നിവയ്ക്ക് വേണ്ടിയാണ് ഇരു പരീക്ഷകളുടേയും പ്രാധാന്യം. ഐ.ഇ.എൽ.ടി.എസിനും ഒ.ഇ.ടിക്കും പ്രധാനമായും സ്പീക്കിംഗ്, റൈറ്റിംഗ്, ലിസണിംഗ്, റീഡിംഗ് എന്നീ നാല് ഘടകങ്ങളുണ്ട്. നഴ്സിംഗ് മേഖലയിലുള്ളവരാണ് ഒ ഇ ടി പാസാവേണ്ടത്. ഇവ പഠിപ്പിക്കാനുള്ള പ്രൊഫഷണൽ സ്ഥാപനങ്ങളിൽ അഡ്മിഷനും തിരക്കായിട്ടുണ്ട്. കൊവിഡിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ നഴ്സുമാർക്ക് ഡിമാൻഡ് കൂടി. ഉയർന്ന ശമ്പളമാണ് പ്രധാന ആകർഷണം.
ദർശന അക്കാഡമി ഡയറക്ടർ ഫാദർ എമിൽ പുളിക്കാട്ടിൽ പറയുന്നു.
പ്ളസ് ടു പാസായതിന് ശേഷം യൂറോപ്യൻ രാജ്യങ്ങളിൽ ഉപരി പഠനം തിരഞ്ഞെടുക്കുന്ന പുതുതലമുറയുടെ എണ്ണം കൂടിയിട്ടുണ്ട്. കാനഡ,യു.കെ പോലുള്ള രാജ്യങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് ഐ ഇ എൽ ടി എസാണ് പ്രധാന കടമ്പ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |