മറയൂർ.കാന്തല്ലൂർ വെട്ടുകാട് മേഖലയിൽ കാട്ടാനക്കൂട്ടം നെൽകൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ വെട്ടുകാട്ടിൽ ഷിൽജുവിന്റെ ഒരേക്കറിലെ നെൽകൃഷിയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. സമീപത്തെ കാരറ്റ് കൃഷിയും നശിപ്പിച്ചിട്ടുണ്ട്. ആപ്പിൾ, സ്‌ട്രോബറി, കാരറ്റ്, കാബേജ്, ബീൻസ്, വെളുത്തുള്ളി, മുന്തിരി എന്നീ കൃഷികൾ സീസൺ അനുസരിച്ച് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. തരിശുഭൂമിയായി കിടന്ന സ്ഥലത്ത് മൂന്നുമാസം മുമ്പാണ് നെൽകൃഷി ചെയ്തത്. നെൽകൃഷി വിളവെടുക്കാറായ സമയത്താണ് ഒറ്റരാത്രികൊണ്ട് പാടത്ത് പകുതിയോളം നെല്ലുകൾ കാട്ടാനക്കൂട്ടം നശിപ്പിച്ചത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് കാന്തല്ലൂർ റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ രാജീവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പതിവുപോലെ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ച് മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |