കോഴിക്കോട്: ട്രാവൽ ഏജന്റുമാരെന്ന വ്യാജേന ഓൺലൈൻ തട്ടിപ്പ് വ്യാപകം. വിനോദ സഞ്ചാര കേന്ദ്രങ്ങൾ, തീർത്ഥയാത്രകൾ, ഹണിമൂൺ ട്രിപ്പുകൾ തുടങ്ങിയവയിലാണ് തട്ടിപ്പ് സംഘം പിടിമുറുക്കുന്നത്. സാധാരണ ട്രാവൽ ഏജൻസികൾ ഈടാക്കുന്നതിലും കുറഞ്ഞ പാക്കേജിൽ യാത്രകളും സൗകര്യങ്ങളും ഓഫർ ചെയ്താണ് വല വിരിക്കുന്നത്. സോഷ്യൽ മീഡിയ വഴിയും മറ്റുമുള്ള ആകർഷണീയമായ യാത്രാ പരസ്യങ്ങളുടെ ചതി മനസിലാക്കാതെ പലതും കെണിയിൽ വീഴുകയാണ്.
ആഴ്ചകൾക്ക് മുമ്പാണ് ഇത്തരത്തിൽ കോഴിക്കോടുള്ള ഒരു കുടുംബത്തിന് 26,000 രൂപ നഷ്ടമായത്.കുളു മണാലി യാത്രയ്ക്കായിരുന്നു പണം അടച്ചത്. ഡൽഹി വരെ സ്വന്തം ചെലവിൽ പോകണമെന്നും അവിടെ നിന്ന് ഏജൻസി കൂട്ടുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ കുടുംബം ഡൽഹിയിലെത്തി വിളിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതായി മനസിലായത്. മറ്റൊരു കുടുംബത്തിന് വയനാട്ടിലെ റിസോർട്ടിൽ സ്റ്റേ പാക്കേജായിരുന്നു. ടാക്സി അടക്കം നൽകി വയനാട്ടിലെത്തിയപ്പോൾ റിസോർട്ടുകാർക്ക് അങ്ങനെയൊരു പാക്കേജേ അറിയില്ല.
യു.കെയിലും മറ്റ് വിദേശ രാജ്യങ്ങളിലും ജോലി വാഗ്ദാനം നൽകി നടക്കുന്ന തട്ടിപ്പുകളുമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ഇത്തരമൊരു സംഘത്തിന്റെ കെണിയിൽ കോഴിക്കോട് സ്വദേശികളായ രണ്ടുപേർ കുടുങ്ങിയത്. യു.കെയിൽ ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷം രൂപയാണ് ഇവരിൽ നിന്ന് തട്ടിയത്. പേപ്പറുകളെല്ലാം ശരിയാക്കി ഇന്റർവ്യൂ കഴിഞ്ഞ് യു.കെയിലെത്തിയപ്പോഴാണ് നൽകിയത് വിസിറ്റിംഗ് വിസയാണെന്ന് മനസിലായത്. രണ്ട് ലക്ഷം രൂപയുടെ ജോലിയായിരുന്നു വാഗ്ദാനം. വാട്സ് ആപ്പ് വഴിയോ മെയിലായോ വരുന്ന മെസേജുകളിലെ ഓഫറുകളുടെ ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും വിശ്വസനീയമായ ട്രാവൽ ഏജൻസികളിൽ നിന്നോ കമ്പനികളിൽ നിന്നോ യാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്നും കേരളാ പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും പലരും ഇത്തരം ചതിയിൽ വീഴുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |