പത്തനംതിട്ട : മത്സരയോട്ടത്തെ തുടർന്ന് കെ.എസ്.ആർ.ടി.സി ബസിലെ ഡ്രൈവറെയും വനിതാ കണ്ടക്ടറെയും സ്വകാര്യ ബസ് ജീവനക്കാർ കൈയേറ്റം ചെയ്തു. ഇന്നലെ രാവിലെ 11ന് പത്തനംതിട്ട പുതിയ ബസ് സ്റ്റാൻഡിലാണ് സംഭവം. കൊല്ലം - പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ചെയിൻ സർവീസിലെ ഡ്രൈവർ സജീവൻ, കണ്ടക്ടർ കവിത എന്നിവർക്കാണ് മർദ്ദനമേറ്റത്. സജീവന്റെ ഷർട്ട് വലിച്ച് കീറി. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
ഏഴാംമൈലിൽ വച്ച് സ്വകാര്യ ബസ് ട്രാൻ.ബസിന് സൈഡ് കൊടുക്കാതിരുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹോണടിച്ചിട്ടും സൈഡ് കൊടുക്കാതെ ഇരുന്ന ബസിന്റെ ഫോട്ടോ കെ.എസ്.ആർ.ടി.സി ഡ്രൈവർ മൊബൈൽ ഫോണിൽ എടുത്തിരുന്നു. ഇതിൽ പ്രകോപിതരായ സ്വകാര്യ ബസ് ജീവനക്കാർ ബസ് സ്റ്റാൻഡിലെത്തിയതോടെ ഡിപ്പോയിൽ കയറി ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. കൊല്ലം - മലയാലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസിലെ ജീവനക്കാർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ബസുകൾ മത്സര ഓട്ടം നടത്തിയാണ് സ്റ്റാൻഡിൽ എത്തിയതെന്ന് യാത്രക്കാർ പറഞ്ഞു. വഴിയിൽവച്ച് ഇരുബസിലെയും ജീവനക്കാർ തമ്മിൽ വാക്കേറ്റവും അസഭ്യം വിളിയും ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |