പ്രമാടം : ഉന്നത നിലവാരത്തിൽ ടാറിംഗ് നടത്തി ആഴ്ചകൾക്കുള്ളിൽ പൂങ്കാവ് - പ്രമാടം - പത്തനംതിട്ട റോഡ് തകർന്നു. കഴിഞ്ഞ ദിവസങ്ങളിൽ തുടർന്ന മഴയിൽ പ്രമാടം മറൂർ കുളപ്പാറ ധർമ്മശാസ്താക്ഷേത്ര കാണിക്ക മണ്ഡപത്തിനും കുരിശിനും ഇടയിലെ വളവിൽ ടാറിംഗ് ഇളകിമാറി. ഇതേതുടർന്ന് ടാറിംഗ് പൂർണമായും നീക്കംചെയ്ത് ഇവിടം പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് കരാറുകാരന് നിർദ്ദേശം നൽകി. നേതാജി സ്കൂൾ ജംഗ്ഷനിലും സമീപത്തും ടാറിംഗ് ഇളകി മെറ്റിൽ റോഡിൽ നിരന്ന നിലയിലാണ്. എന്നാൽ നിർമ്മാണത്തിൽ അപാകതയില്ലെന്നും ആദ്യഘട്ട ടാറിംഗ് മാത്രമാണ് നടത്തിയതെന്നും പോരായ്മകൾ പരിഹരിച്ച ശേഷമാണ് ഉന്നതനിലവാരത്തിലുള്ള അവസാനവട്ട
ടാറിംഗ് നടത്തുന്നതെന്നും കരാർ കമ്പനി അധികൃതർ അറിയിച്ചു.
റോഡ് നിർമ്മാണത്തിൽ അഴിമതി ആരോപിച്ച് നാട്ടുകാരും രംഗത്തുണ്ട്.
പതിറ്റാണ്ടുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ഏഴ് കോടി രൂപ ചെലവിട്ടാണ് റോഡ് ഉന്നത നിരവാരത്തിൽ നിർമ്മിക്കുന്നത്. പ്രമാടം ഗ്രാമപഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ പാതയാണിത്.
വഴിയിൽ കണ്ടത് !
റോഡിന്റെ നീളം : 5 കിലോമീറ്റർ,
ബി.എം ആൻഡ് ബി.സി നിലവാരത്തിൽ
അഞ്ച് പൈപ്പ് കൾവർട്ട് , രണ്ട് സ്‌ളാബ് കൾവർട്ട്
300 മീറ്റർ സംരക്ഷണഭിത്തി, ആയിരം മീറ്റർ ഡ്രെയിനേജ്
2515 മീറ്റർ ഐറിഷ് ഡ്രയിനേജ്
രണ്ട് കലുങ്കുകളുടെ നിർമ്മാണം ഇനിയും നടക്കാനുണ്ട്. മറൂരിൽ ആൽത്തറ ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുമായി കേസ് നിലവിലുള്ളതിനാൽ ഇവിടെ ടാറിംഗ് നടത്തിയിട്ടുമില്ല.
റോഡ് നിർമ്മാണത്തിൽ വൻ അഴിമതി നടന്നിട്ടുണ്ട്. ഉപയോഗിച്ച നിർമ്മാണ സാമഗ്രികളുടെ ഗുണനിലവാരം ഉൾപ്പടെ പരിശോധിക്കണം.
നാട്ടുകാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |