കോട്ടയം. ചെറുനാരങ്ങ ചില്ലറക്കാരനല്ല. വില ഇരുനൂറും കടന്ന് കുതിക്കുകയാണ്. വേനലിൽ പൊതുവെ ചെറുനാരങ്ങയുടെ വില വർദ്ധിക്കാറുണ്ടെങ്കിലും സമീപ വർഷങ്ങളിലൊന്നും ഇത്രയും ഉയർന്നിട്ടില്ല. ആന്ധ്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി കുറഞ്ഞതും നാടൻ നാരങ്ങ കാ
ര്യമായി ലഭിക്കാത്തതുമാണ് വില വർദ്ധനയുടെ ഒരു കാരണം. വേനൽചൂടിൽ ഡിമാൻഡ് ഏറിയതും വില കൂടാൻ കാരണമായി. മാത്രമല്ല, ചെറുനാരങ്ങയുടെ ജൂൺ മാസ സീസൺ ആകുന്നതേയുള്ളൂ. തമിഴ്‌നാട്ടിൽ നിന്നാണ് നിലവിൽ നാരങ്ങയെത്തുന്നത്.
പച്ചക്കറി കടകളിൽ ബാക്കിനൽകാൻ ചില്ലറയില്ലാത്തപ്പോൾ, നാരങ്ങയാണ് നൽകിയിരുന്നത്. എന്നാലിപ്പോൾ, ഒരു ചെറുനാരങ്ങക്ക് 10 രൂപവരെ വിലയെത്തിയപ്പോൾ ആ പതിവങ്ങ് പോയി. ഇത്രയും വില മുമ്പൊന്നും ഉണ്ടായിട്ടില്ലെന്ന് കച്ചവടക്കാർ പറയുന്നു. നാരങ്ങാവെള്ളത്തിന് 20 രൂപവരെ ഈടാക്കുന്നുണ്ട്. ചെറുനാരങ്ങയുടെ വിലവർദ്ധന ശീതള പാനീയങ്ങളുടെ വിൽപനയെയും അച്ചാർ ഉദ്പാദനത്തെയും ബാധിക്കുന്ന സ്ഥിതിയാണ്. മുൻപ് 100 രൂപയ്ക്ക് മൂന്ന് കിലോ വരെ നാരങ്ങ ലഭിച്ചിരുന്നു. വരും ദിവസങ്ങളിൽ വരവ് വർദ്ധിക്കുമെന്നും വില കുറയുമെന്നുമാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.
വെള്ളംകുടിപ്പിക്കും നാരങ്ങാവെള്ളം.
ചെറു നാരങ്ങ വില കൂടിയത് നാരങ്ങാവെള്ളം വിൽപനയെയും ബാധിച്ചു. വൈറ്റമിൻ സി ധാരാളമുള്ളതിനാൽ ജനപ്രിയ പാനീയമായാണ് നാരങ്ങ വെള്ളത്തെ പൊതുവെ കാണുന്നത്. പ്രത്യേകിച്ച് വേനൽകാലത്ത്. താപനില കൂടുമ്പോൾ ശരീരത്തിൽ ജലാംശം നിലനിറുത്താൻ ചെറുനാരങ്ങ സഹായിക്കും.
മൊത്തവ്യാപാരി മുരുകൻ പറയുന്നു.
വരവ് നാരങ്ങയിൽ പകുതിയും കേടായിപ്പാവുകയാണ്. കൃത്യ അളവിൽ ലഭിക്കാത്തതും വ്യാപാരികൾക്ക് നഷ്ടം വരുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |