തൃശൂർ: സംസ്ഥാനത്ത് ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ, ഭൂമിയുടെ വിവരം ഉൾപ്പെടുത്തിയുള്ള പ്രോപ്പർട്ടി കാർഡ് വന്നേയ്ക്കും. ഭൂരേഖയ്ക്ക് പകരം പ്രോപ്പർട്ടി കാർഡ് ഹാജരാക്കാം. ആധാർ പോലെ വിവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാം.
ചേരികളിൽ രേഖകളില്ലാതെ താമസിക്കുന്നവരെ ഉദ്ദേശിച്ചാണ് സർവേ ഒഫ് ഇന്ത്യ പ്രോപ്പർട്ടി കാർഡ് എന്ന ആശയം കൊണ്ടുവന്നത്.
സംസ്ഥാനത്ത് ചേരിനിവാസികൾ കുറവായതിനാൽ എല്ലാവർക്കും ഉപയോഗിക്കാനാകും വിധം പ്രോപ്പർട്ടി കാർഡിൽ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് ചർച്ചകൾ നടക്കുകയാണ്. കാർഡിന്റെ ഡിസൈൻ, വലിപ്പം തുടങ്ങിയവ സംബന്ധിച്ച് സർവേയുടെ അന്തിമഘട്ടത്തിലേ ധാരണയാവൂ.
സ്മാർട്ട് കാർഡ് രൂപത്തിലാവും കാർഡ്. സർവേ സ്‌കെച്ചും ക്യു.ആർ കോഡും ഉൾപ്പെടുത്തും. ആധാർ നമ്പർ, തണ്ടപ്പേര്, ഉടമയുടെ ഫോൺ നമ്പർ എന്നിവയും ഉൾപ്പെടുത്തും. വിസ്തൃതി, സർവേ നമ്പർ ഉൾപ്പെടെ ഒരാളുടെ പേരിൽ എവിടെയുമുള്ള ഭൂവിവരം കാർഡ് വഴി അറിയാം. ഇതിനായി പ്രത്യേകം വെബ്‌സൈറ്റും ഉണ്ടാകും.
1,550 വില്ലേജുകളിൽ റീസർവേ
ചേരിനിവാസികൾക്ക് ഭൂരേഖ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ സ്വാമിത്വ (സർവേ ഒഫ് വില്ലേജസ് അബാഡി ആൻഡ് മാപ്പിംഗ് വിത്ത് ഇംപ്രൊവൈസ്ഡ് ടെക്‌നോളജി ഇൻ വില്ലേജ് ഏരിയാസ് ), സംസ്ഥാന സർക്കാരിന്റെ റീബിൽഡ് കേരള പദ്ധതികൾ പ്രകാരം 1,550 വില്ലേജുകളിൽ റീസർവേ നടത്തും. സംസ്ഥാനത്ത് സ്വാമിത്വയിൽപ്പെടുന്ന ചേരിപ്രദേശങ്ങൾ കുറവാണ്. തെരഞ്ഞെടുത്ത 200 വില്ലേജുകളിലെ സർവേയ്ക്ക് ഡ്രോൺ ഉൾപ്പെടെയുള്ള ആധുനിക സംവിധാനം ഉപയോഗിക്കും. ഇതിനായി 28 സ്റ്റേഷൻ സ്ഥാപിക്കും. ഇപ്പോൾ ഒരു ഡ്രോണാണുള്ളത്. മറ്റൊന്നിനായി സർവേ ഒഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സർവേ ഇങ്ങനെ
ഡ്രോൺ, ഇ.ടി.എസ് (ഇലക്ട്രോണിക് ടോട്ടൽ സ്റ്റേഷൻ) വഴി 20 ശതമാനം വീതവും കോർസ് (കണ്ടിന്യുവസ് ലി ഓപ്പറേറ്റിംഗ് റഫറൻസ് സ്റ്റേഷൻ), ആർ.ടി.കെ (റിയൽ ടൈം കൈനറ്റിക് പൊസിഷനിംഗ്) വഴി 60 ശതമാനം സ്ഥലവുമാണ് സർവേ നടത്തുക. സ്വാമിത്വ പദ്ധതിക്ക് കേന്ദ്രസർക്കാർ ഫണ്ട് ലഭിക്കും.
ഡ്രോൺ സർവേയ്ക്കായി അതിർത്തികളിലെ തടസം നീക്കി ആളുകൾ സഹകരിക്കുന്നുണ്ട്. പ്രശ്‌നമുള്ള സ്ഥലങ്ങളിൽ മറ്റ് സംവിധാനം ഉപയോഗിക്കും.
എസ്.സലീം
ഇംപ്‌ളിമെന്റിംഗ് ഓഫീസർ, സ്വാമിത്വ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |