കോഴിക്കോട്: നട്ടെല്ലിന് ക്ഷതമേറ്റ് കിടപ്പിലായപ്പോഴും മറ്റുള്ളവർക്ക് തണലേകുന്ന കുട നിർമ്മിച്ച് ജീവിതം മുന്നോട്ട്കൊണ്ട് പോകുകയാണ് മെഡിക്കൽ കോളേജ് പൂവാട്ടു പറമ്പ് സ്വദേശിയായ മാലിക്. 15 വർഷങ്ങൾക്ക് മുമ്പ് ഉംറയ്ക്ക് പോയി മടങ്ങുമ്പോൾ ഗൾഫിൽ വച്ചുണ്ടായ ഒരപകടത്തിലാണ് മാലിക്കിന് നട്ടെല്ലിന് ക്ഷതമേറ്റത്. വന്നിരുന്ന വണ്ടിയിലെ ഡ്രൈവർ ഉറങ്ങിപോയതായിരുന്നു അപകട കാരണം. ആ വണ്ടിയ്ക്ക് ലൈസൻസില്ലാത്തതിനാൽ നഷ്ടപരിഹാരവും ലഭിച്ചില്ല. അന്ന് പ്രവാസികളുടെ കൂട്ടായിമ നൽകിയ സഹായം വഴി കോഴിക്കോട് മിംസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് തുടർചികിത്സ നൽകി. പക്ഷെ എഴുന്നേറ്റ് നടക്കാൻ സാധിച്ചില്ല. വിധിയെ പഴിക്കാതെ മറ്റുള്ളവർക്ക് ഭാരമാവാതെ എങ്ങനെ ജീവിക്കാമെന്നതായിരുന്നു പിന്നീട് മാലിക്കിന്റെ ചിന്ത.
2014ൽ കിടപ്പിലായവർക്കായി പഞ്ചായത്ത് നടത്തിയ കുടനിർമ്മാണം ഉൾപ്പെടെയുള്ള കൈതൊഴിൽ മാലിക് പഠിച്ചെടുത്തു. സ്വന്തമായി നിർമ്മാണം ആരംഭിച്ചു. അഞ്ച് വർഷമായി കുടനിർമ്മാണമാണ് മാലിക്കിന്റെ ജീവിതമാർഗം.
കുടകൾ നിർമ്മിച്ച് സമൂഹമാധ്യമങ്ങൾ വഴി വിവരങ്ങൾ നൽകിയാണ് കച്ചവടം നടത്തുന്നത്. ആവശ്യക്കാർക്ക് ബന്ധുക്കൾ വഴിയും പാർസൽ വഴിയും എത്തിച്ച് നൽകും. ഒരു ദിവസം 8 കുടകൾ വരെ ഇപ്പോൾ ഉണ്ടാക്കുന്നുണ്ട്. 260 രൂപ മുതൽ 500 വരെയാണ് കുടകൾക്ക് വില ഈടാക്കുന്നത്. കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുമാണ് കുട നിർമ്മാണത്തിനാവശ്യമായ വസ്തുക്കൾ എത്തിക്കുന്നത്.
കുടനിർമ്മാണമാണ് പ്രധാനമായി ചെയ്യുന്നതെങ്കിലും പേപ്പർ പേന നിർമ്മാണവും മാലിക് ചെയ്യുന്നുണ്ട്. കൊവിഡ് മൂലം സ്കൂളുകൾ തുറക്കാതിരുന്നതിനാൽ കഴിഞ്ഞ രണ്ടു വർഷമായി കച്ചവടം വളരെ കുറവായിരുന്നു. എന്നാൽ ഇത്തവണ സ്‌കൂൾ തുറന്നതിനാൽ അത്യാവശ്യം കച്ചവടം വരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 57 ഭിന്നശേഷിക്കാർ അടങ്ങിയ വാട്സ് ആപ്പ് കൂട്ടായ്മയിലൂടെ പങ്കാളിത്വത്തിലും ഇവർ കുട നിർമ്മിച്ചു നൽകി വരുന്നു.മാതാവ്: നബീസ, ഭാര്യ: ഷഹനാസ് ഫോൺ: 8907236410.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |