ചന്ദനപ്പള്ളി: ഭക്തിയുടെയും ആവേശത്തിന്റെയും നിറവിൽ ആഗോള തീർത്ഥാടന കേന്ദ്രമായ സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയുടെ പെരുന്നാളിന് കൊടിയേറി. മേയ് ഒന്നു മുതൽ ആരംഭിക്കുന്ന പെരുന്നാളിന്റെ പ്രധാന ദിനങ്ങൾ ഏഴിനും എട്ടിനുമാണ്. രാവിലെ കുർബ്ബാനയ്ക് ശേഷം വികാരി ഫാ.ഷിജു ജോൺ, സഹവികാരി ഫാ.ജോം മാത്യു എന്നിവർ പള്ളിയങ്കണത്തിലെ സ്വർണ്ണ കൊടിമരത്തിൽ കൊടിയേറ്റി.
വൈകിട്ട് 3ന് കൊടിമരഘോഷയാത്ര ആരംഭിച്ചു. വളത്തുകാട് ഭാഗത്തുനിന്നും ആരംഭിച്ച ഘോഷയാത്രയെ ചന്ദനപ്പള്ളി കവലയിലും ചെമ്പിൻ മൂട്ടിലും വിശ്വാസികൾ പൂക്കളും വെറ്റിലയും എറിഞ്ഞ് സ്വീകരിച്ചു. വിവിധങ്ങളായ ആചാര അനുഷ്ഠാനങ്ങൾ നിറഞ്ഞതാണ് കൽക്കുരിശടിയിലെ കൊടിയേറ്റ്. ചെത്തിയൊരുക്കിയ കമുകിൽ മാവിലയും പൂക്കളും കൊണ്ട് അലങ്കരിച്ച് അതിലാണ് കൊടിയേറ്റിയത്. കുരിശിങ്കലെ സന്ധ്യാപ്രാർത്ഥനയ്ക്ക് കുര്യൻ വർഗീസ് കോർ എപ്പിസ്‌കോപ്പ, ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, ഫാ.ഇടിക്കുള ഡാനിയൽ, ഫാ.ജേക്കബ് ബേബി കല്ലിട്ടതിൽ, ഫാ.ജേക്കബ് ഡാനിയൽ, ഡീക്കൻ എബിൻ സജി എന്നിവർ കാർമ്മികരായി. ട്രസ്റ്റി ജോൺസൺ വടശ്ശേരിയത്ത്, സെക്രട്ടറി തോമസ് വർഗീസ് വടക്കേക്കര, രാജു.എം.ജോർജ്ജ്, കെ.എസ് തങ്കച്ചൻ കോട്ടപ്പുറം, ജോയി റ്റി. ജോൺ, ജിജോ ജോസഫ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |