പത്തനംതിട്ട : ജനറൽ ആശുപത്രിയിലെ സി.ടി സ്കാനിംഗ് മെഷീൻ തകരാറിൽ. പിക്കപ്പ് വാനിടിച്ച് അബോധാവസ്ഥയിലായ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഒാമല്ലൂർ ശങ്കരനെ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ തലയ്ക്ക് പരിക്കുണ്ടോ എന്നറിയാൻ സി.ടി സ്കാനിംഗ് നടത്താനായില്ല. സ്കാനിംഗ് യന്ത്രം തകരാറായിട്ട് ഒരു മാസത്തോളമായി. എക്സറേയിലേക്കുള്ള ട്യൂബാണ് പണിമുടക്കിയത്. ഇതിന്റെ തകരാർ പരിഹരിക്കാനാവാത്തതിനാൽ പുതിയത് ഒാർഡർ ചെയ്തു വരുത്തിയെങ്കിലും മെഷീനിൽ ഘടിപ്പിച്ചിരുന്നില്ല. 15ലക്ഷം രൂപയുടെ പുതിയ ട്യൂബ് ചെന്നൈയിൽ നിന്ന് എത്തിച്ചിട്ട് മൂന്ന് ദിവസമായി. ഒാമല്ലൂർ ശങ്കരന് ഗുരുതര പരിക്കുണ്ടോയെന്നറിയാൻ സി.ടി സ്കാൻ എടുക്കണമായിരുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജും ആശുപത്രിയുടെ മേൽനോട്ട ചുമതലയുള്ള നഗരസഭാചെയർമാൻ ടി.സക്കീർ ഹുസൈനും അടക്കമുളളവർ ഒാമല്ലൂർ ശങ്കരന്റെ ആരോഗ്യനില അറിയാൻ ആശുപത്രിയിൽ ആശങ്കപ്പെട്ട് നിൽക്കുകയായിരുന്നു. സി.ടി സ്കാൻ തകരാറായതിനാൽ തലയ്ക്ക് ആന്തരിക പരിക്കുണ്ടോയെന്നറിയാൻ സ്വകാര്യ ലാബിൽ സ്കാൻ ചെയ്യേണ്ടി വരുമായിരുന്നു. ഇതിനിടയിൽ ഒാമല്ലൂർ ശങ്കരന് ബോധം തെളിഞ്ഞത് എല്ലാവരിലും ആശ്വാസമുണ്ടാക്കി. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. അദ്ദേഹത്തെ വിദഗ്ദ്ധ ചികിത്സയ്ക്ക് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാമെന്ന നിർദേശം മന്ത്രിയാണ് മുന്നോട്ടുവച്ചത്. മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് മന്ത്രി ഫോണിൽ വിവരം പറഞ്ഞതോടെ വിവിധ വിഭാഗങ്ങളിലെ ഏഴോളം ഡോക്ടർമാരും ഒപ്പം നഴ്സുമാരും സജ്ജരായി. റോഡിലെ തടസങ്ങൾ ഒഴിവാക്കാൻ നഗരസഭ ചെയർമാൻ പൊലീസിന്റെ സഹായം തേടി. ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമാരുടെ പരിചരണത്തിലാണ് ഒാമല്ലൂർ ശങ്കരനെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഉടനെ സി.ടി സ്കാനിംഗിന് വിധേയനാക്കിയപ്പോൾ പരിക്ക് ഗുരുതരമല്ലെന്ന് കണ്ടെത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ സി.ടി സ്കാനിംഗ് യന്ത്രത്തിന്റെ അറ്റകുറ്റപ്പണി ഇന്ന് നടന്നേക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ സ്കാനിംഗ് മുടങ്ങി,
15 ലക്ഷത്തിന്റെ സ്കാനിംഗ് ട്യൂബ് വാങ്ങി പൂഴ്ത്തിവച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |