കൊച്ചി: മൂന്നുദിവസത്തിനിടെ ആറ് കവർച്ച. തുമ്പൊന്നും ഇല്ലെന്ന ആത്മവിശ്വാസത്തിൽ സ്ഥലം വിടാനിരിക്കേയാണ്, കൊച്ചിയെ വിറപ്പിച്ച മൂന്നംഗ ഉത്തരേന്ത്യൻ കവർച്ചാസംഘം വലയിലായത്.
ഉത്തർപ്രദേശ് സ്വദേശിയും ഡൽഹി ഖയാല ജെ.ജെ. കോളനിവാസിയുമായ മിന്റു വിശ്വാസ് (47), ഹിച്ചാമാപുരിൽ താമസിക്കുന്ന ഹരിചന്ദ്ര സന്തോഷ് (33), ഉത്തർപ്രദേശ് അമാവതി സ്വദേശി ചന്ദ്രബൻ (28) എന്നിവരാണ് പിടിയിലായത്. വിമാനമാർഗമെത്തി കവർച്ച ചെയ്ത് വിമാനത്തിൽ തന്നെ മടങ്ങുന്നതാണ് ഇവരുടെ രീതി. 70,000 രൂപയും 411 ഡോളർ നോട്ടുകളും രണ്ട് വിലകൂടിയ വാച്ചും മൊബൈൽഫോണുകളും കണ്ടെടുത്തു.
ഈമാസം 21ന് ഡൽഹിയിൽ നിന്നാണ് പ്രതികളെത്തിയത്. ഉത്തരേന്ത്യക്കാർ താമസിക്കുന്ന ലോഡ്‌ജിൽ മുറിയെടുത്തു. വന്നിറങ്ങിയ അന്നായിരുന്നു കടവന്ത്ര ജവഹർ നഗറിലെ കവർച്ച. എട്ടുലക്ഷം രൂപയുടെ സ്വർണാഭരണവും പണവും കവർന്നു. അടുത്തദിവസം എളമക്കര കീർത്തിനഗറിലെ വീട് കുത്തിത്തുറന്ന് മൂന്ന് പവനും 8,500 രൂപയും മൊബൈലും കവർന്നു. തുടർന്ന് പാലാവിരട്ടത്തും നോർത്തിലും എളമക്കരയിലും കവർച്ച. കടവന്ത്ര, നോർത്ത്, സെൻട്രൽ സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ സ്‌പെഷ്യൽ ടീം രൂപീകരിച്ചായിരുന്നു കേസ് അന്വേഷണം.
രാവിലെ കൊച്ചി, രാത്രി ഡൽഹി
കവർച്ചയ്ക്ക് പിന്നിൽ മലയാളികളല്ലെന്ന നിഗമനമാണ് പ്രതികളിലേക്കുള്ള വഴിതുറന്നത്. ഉത്തരേന്ത്യക്കാർ താമസിക്കുന്ന ലോഡ്‌ജുകളും ലേബർ ക്യാമ്പുകളും പരിശോധിച്ചു. പ്രതികളുടേതെന്ന് സംശയിക്കുന്ന സി.സി.ടിവി ദൃശ്യത്തിലുള്ളവരെ ലോഡ്‌ജുടമ തിരിച്ചറിഞ്ഞു. മിന്റുവിന്റെ പേരും വിലാസവും കിട്ടി.
21ന് കൊച്ചിയിൽ വിമാനം ഇറങ്ങിയവരിൽ ഇയാളുമുണ്ടെന്ന് സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. മൊബൈൽ നമ്പർ കിട്ടിയതും ഗുണംചെയ്‌തു. നോർത്തിലെ വെജിറ്റേറിയൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തവേയാണ് മൂവരും കുടുങ്ങിയത്. പ്രതികളിൽ ഒരാൾ രാവിലെ കൊച്ചിയിലും വൈകിട്ട് ഡൽഹിയിലും എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
മൂന്ന് കറക്കം, കവർച്ച
അടച്ചിട്ടവീടുകളാണ് ഇവർ ലക്ഷ്യമിട്ടിരുന്നത്. മൂന്നാംവരവിനാണ് കവർച്ച. കാൽനടയായാണ് സഞ്ചാരം. കണ്ടാൽ ഓഫീസർമാരെന്നേ തോന്നൂ. സി.സി.ടിവിയിൽ പതിഞ്ഞ ദൃശ്യത്തിലെ വേഷമായിരുന്നു പിടികൂടുമ്പോഴും. ഒരു സ്കൂട്ടറും ഉപയോഗിച്ചിരുന്നു. പ്രാദേശിക സഹായം കിട്ടിയിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |