കോട്ടയം . വൈക്കം കായിക്കരയിൽ അങ്കണവാടിക്കെട്ടിടം തകർന്ന് വൈക്കം പോളശേരി മായിത്തറയിൽ അജീഷിന്റെ മകൻ ഗൗതമിന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ ഐ സി ഡി എസ് വിഭാഗത്തിന്റേത് ഗുരുതര വീഴ്ച. കൊവിഡിന് ശേഷം തുറന്നപ്പോൾ നാശോന്മുഖമായ അങ്കണവാടികളുടെ ലിസ്റ്റടങ്ങുന്ന റിപ്പോർട്ട് കളക്ടർ ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകിയില്ല. അപകടമുണ്ടായതോടെ വീണ്ടും റിപ്പോർട്ട് തേടിയിരിക്കുകയാണ് കളക്ടർ.
സ്വന്തമായി കെട്ടിടമുള്ളവർ, സുരക്ഷിതമായത്, അല്ലാത്തവ എന്നിങ്ങനെ വേർതിരിച്ച് റിപ്പോർട്ട് നൽകണമെന്ന് ഒരു മാസം മുൻപാണ് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടത്. റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിൽ ഒരു പക്ഷെ അനിഷ്ട സംഭവം ഒഴിവാക്കാമായിരുന്നു. അതേസമയം കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. കരളിനും ക്ഷതം സംഭവിച്ചിട്ടുണ്ട്. കണ്ണിന് താഴെയുള്ള അസ്ഥി പൊട്ടി. വലത് കാലിൽ തുടയില്ലിനും മുട്ടിന് താഴെ രണ്ടിടങ്ങളിലും പൊട്ടലുണ്ട്. ചികിത്സാച്ചെലവ് പൂർണമായും സർക്കാർ വഹിക്കുമെന്ന് കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |